22 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച മണ്ഡലം. 21 പേർ ആറ്റിങ്ങലിൽ മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ഏഴ് പേർ വീതം മത്സരിക്കുന്ന പത്തനംതിട്ടയും ആലത്തൂരുമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമചിത്രം ഇന്ന് വ്യക്തമാകും. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന തീയതി ഇന്നാണ്. 242 സ്ഥാനാർത്ഥികളുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചത്.

22 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച മണ്ഡലം. 21 പേർ ആറ്റിങ്ങലിൽ മത്സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ ഏഴ് പേർ വീതം മത്സരിക്കുന്ന പത്തനംതിട്ടയും ആലത്തൂരുമാണ്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ആകെ 2,61,46,853 വോട്ടര്‍മാരാണ് ഉള്ളത്.

ഇതിൽ 2230 വോട്ടർമാർ 100 വയസിന് മുകളിലുള്ളവരാണ്. 5,50,000 യുവവോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 60,469 വോട്ടർമാർ. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടർമാർ. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 32,241 യുവവോട്ടർമാരുണ്ട്. തൃശൂരും തിരുവനന്തപുരവും തൊട്ടു പിന്നാലെയുണ്ട്.

173 ട്രാൻസ്ജെൻഡർ വോട്ടർമാരാണുള്ളത്. ഇവരിൽ 19 പേരും 18 നും 19 നും ഇടയിലുള്ളവരാണ്. ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തിലെ വർധന നല്ല വാർത്തയാണെന്നും മികച്ച പ്രവർത്തനത്തിന്‍റെ ഫലമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.