കോൺഗ്രസ് അധ്യക്ഷനെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് എൽഡിഎഫ്. രാഹുൽ മത്സരിക്കുന്നതിനോട് ആദ്യം മൃദുസമീപനം സ്വീകരിച്ച സീതാറാം യച്ചൂരി പിപി സുനീറിന് വോട്ടുചോദിക്കാൻ വയനാട്ടിലെത്തും

കല്‍പ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുന്നതോടെ പ്രചാരണ തന്ത്രം മാറ്റി എൽഡിഎഫും എൻഡിഎയും. യെച്ചൂരി അടക്കമുള്ള ദേശീയ നേതാക്കളെയെത്തിച്ച് ഇടതുപക്ഷം രാഹുലിനെതിരെ പ്രചാരണംകടുപ്പിക്കാനാണ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയനാട്ടിൽ രാഹുലാണെന്നറിഞ്ഞതോടെ എൽഡിഎഫ് ക്യാമ്പിലുണ്ടായ ആശയക്കുഴപ്പമൊക്കെ നീങ്ങി. കോൺഗ്രസ് അധ്യക്ഷനെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് എൽഡിഎഫ്. രാഹുൽ മത്സരിക്കുന്നതിനോട് ആദ്യം മൃദുസമീപനം സ്വീകരിച്ച സീതാറാം യച്ചൂരി പിപി സുനീറിന് വോട്ടുചോദിക്കാൻ വയനാട്ടിലെത്തും.

വയനാട്ടിലെത്തിയ സിപിഐ ദേശിയ ജനറല്‍ സെക്രട്ടറി ഡി രാജ ഇടതിനെതിരെ മത്സരിക്കാനുള്ള രാഹുലിന്‍റെ തീരുമാനം ബുദ്ധിശൂന്യമായിപ്പോയെന്ന് പ്രതികരിച്ചു. 2014ൽ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിലെത്തിച്ചതും 2016ൽ വയനാട് പാർലമെന്‍റ് മണ്ഡല പരിധിയിലെ ഏഴിൽ നാല് നിയമസഭാ സീറ്റും നേടിയതും എൽഡിഎഫ് എടുത്തുപറയുന്നു. 

പ്രചാരണം മുഴുവൻ രാഹുലിനെതിരെ കേന്ദ്രീകരിക്കുമ്പോള്‍ എൻഡിഎ സ്ഥാനാ‍‍ര്‍ത്ഥി തുഷാറിന് കെട്ടിവച്ച കാശ് കിട്ടില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. എൻഡിഎയുടെ തുഷാര്‍ വെള്ളാപ്പള്ളി ശ്രീധരൻപിള്ളയ്ക്കൊപ്പം കല്‍പ്പറ്റയിലെത്തി പത്രിക നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷൻ അമിത്ഷായെയും വയനാട്ട് എത്തിച്ച് പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് എൻഡിഎ തീരുമാനം.