ഇടതുമുന്നണിയിൽ ചേക്കേറിയതു മുതൽ ലോക്സഭാ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ലോക് താന്ത്രിക് ജനതാദളിന്. 

കോഴിക്കോട്: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കി ലോക് താന്ത്രിക് ജനതാദൾ. വടകരയോ കോഴിക്കോട് കിട്ടണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ നിലപാട്. സിപിഎം തീരുമാനത്തിന് വഴങ്ങിയാൽ മുന്നണിമാറ്റം പോലും വെറുതെയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുമുന്നണിയിൽ ചേക്കേറിയതു മുതൽ ലോക്സഭാ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ലോക് താന്ത്രിക് ജനതാദളിന്. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയതു മുതൽ വടകരയോ കോഴിക്കോടോ വേണമെന്ന നിലപാടും പാർട്ടി കൈകൊണ്ടു. വടകര സീറ്റെങ്കിലും വാങ്ങിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മതിയായ ചർച്ച നടത്താതെ, സിപിഎം തന്നെ സ്ഥാനാർത്ഥിയെ നിർണയിച്ചതിൽ അതൃപ്തി പരസ്യമാക്കുകയാണ് എൽജെഡി.

എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് എൽജെഡിയുടെ ലോക്സഭാ സീറ്റെന്ന അവകാശവാദം സിപിഎം തള്ളുന്നത്. എന്നാൽ യുഡിഎഫ് വിട്ടുവരുമ്പോൾ തന്നെ രാജ്യസഭാ സീറ്റ് തങ്ങളുടെ പക്കലുണ്ടെന്നാണ് എൽജെഡി പറയുന്നത്. ഇടതുമുന്നണിയിൽ ഉണ്ടായിരുന്നപ്പോഴെല്ലാം ലോക്സഭാ സീറ്റ് ലഭിച്ചിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം, ലോക്സഭാ സീറ്റ് നീക്ഷേധിക്കപ്പെടുന്നത് എൽജെഡിയിലും ആഭ്യന്തര കലഹത്തിന് ഇടയാക്കും. സിപിഎം സമ്മ‍ർദ്ദത്തിന് സംസ്ഥാന നേതൃത്വം വഴങ്ങുന്നത് ശരിയല്ലെന്നും ഒരുവിഭാഗം പറയുന്നു.