ലോക്സഭാ തെരഞ്ഞെടുപ്പ്; ആന്ധ്രയിലെ അരക്കുവില്‍ അച്ഛനെതിരെ പോരാട്ടത്തിനൊരുങ്ങി മകൾ
ടിഡിപി സ്ഥാനാർത്ഥി വി കിഷോര്‍ ചന്ദ്ര ദേവും മകൾ വി ശ്രുതി ദേവിയും ആണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ ചന്ദ്ര ദേവ് അടുത്തിടെയാണ് കോൺഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നത്.
ഹൈദരാബാദ്: ആന്ധ്രയിലെ വിശാഖപട്ടണത്തെ അരക്ക് ലോക്സഭാ മണ്ഡലത്തിൽ അച്ഛനെതിരെ മകളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. ടിഡിപി സ്ഥാനാർത്ഥി വി കിഷോര്‍ ചന്ദ്ര ദേവും മകൾ വി ശ്രുതി ദേവിയും ആണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ ചന്ദ്ര ദേവ് അടുത്തിടെയാണ് കോൺഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നത്.
ആറ് തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംപിയായ ദേവ് രണ്ടാം യുപിഎ സര്‍ക്കാരില്‍ പഞ്ചായത്ത് രാജ്, ഗോത്രക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 1979-80-ല്‍ ഉരുക്ക്, കല്‍ക്കരിഖനന വകുപ്പുകളുടെ മന്ത്രിയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ദേവ് ഒരു തവണ രാജ്യസഭാ അംഗവുമായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ അരക്കുവില്‍നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടതിന് ശേഷമാണ് 72-കാരനായ ദേവ് ടിഡിപിയില്‍ ചേര്‍ന്നത്. 42 വർഷം കോൺഗ്രസ് പാർട്ടിയിലുണ്ടായിരുന്ന ദേവ് ഈ വർഷം ഫെബ്രുവരി 14-ആണ് ടിഡിപിയിൽ ചേർന്നത്.
അതേസമയം, 46-കാരിയായ ശ്രുതിയുടെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. സുപ്രീം കോടതി അഭിഭാഷകയും എഴുത്തുകാരിയുമായ ശ്രുതി ആന്ധ്രപ്രദേശ് കോണഗ്രസ് കമ്മിറ്റി അംഗമാണ്. കോൺഗ്രസ് വിടുന്നതിന് മുമ്പ് വരെ ദേവിന് വേണ്ടി ശ്രുതി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാറുണ്ടായിരുന്നു.
സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്ക് ഇനിയൊരു ഭാവി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ ടിഡിപിയിൽ ചേർന്നതെന്ന് ദേവ് പറഞ്ഞു. അതേസമയം, കോൺഗ്രസിൽ യുവാക്കൾ ചേരുകയും പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ തന്റെ അച്ഛനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടി വിടണമെന്ന് തോന്നികാണും. അതാണ് അദ്ദേഹം കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതെന്ന് ശ്രുതി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ലോക്സഭാ മണ്ഡലമാണ് അരക്ക്. ഏഴ് നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്നതാണ് അരക്ക്.