തെരഞ്ഞെടുപ്പില് മത്സരിച്ച ഏറ്റവും വലിയ പണക്കാരന് കെട്ടിവച്ച കാശ് പോയി.!
എന്നാൽ മുതലാളിയുടെ പണത്തിന്റെ കനമൊന്നും വോട്ടായി മാറിയില്ല. രമേഷ് കുമാറിനു ആകെ 1,558 വോട്ട് മാത്രമാണ് ലഭിച്ചത്.
ദില്ലി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പണക്കാരനായ സ്ഥാനാർഥിയുടെ കെട്ടിവച്ചകാശുപോയി. ബിഹാറിലെ പാടലിപുത്രിയിൽനിന്നും സ്വതന്ത്രനായി മത്സരിച്ച രമേഷ് കുമാർ ശർമയ്ക്കാണ് കെട്ടിവച്ചകാശുപോലും നഷ്ടമായത്. പത്രികാസമർപ്പണത്തിനൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ 1,107 കോടി രൂപയാണ് മുതലാളിയുടെ വരുമാനമായി വെളിപ്പെടുത്തിയത്.
എന്നാൽ മുതലാളിയുടെ പണത്തിന്റെ കനമൊന്നും വോട്ടായി മാറിയില്ല. രമേഷ് കുമാറിനു ആകെ 1,558 വോട്ട് മാത്രമാണ് ലഭിച്ചത്. പാടലിപുത്രയിൽ മത്സരിച്ച 26 സ്ഥാനാർഥികളിൽ ഏറ്റവും ഒടുവിലത്തെ ആളായി രമേഷ് കുമാർ. മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടിന്റെ 0.14 ശതമാനം മാത്രമാണ് മുതലാളിക്ക് സമാഹരിക്കാനായത്.
തെരഞ്ഞെടുപ്പിൽ മത്സരിച്ച പണക്കാരിൽ രണ്ടാമനായ കോൺഗ്രസ് സ്ഥാനാർഥി കോണ്ട വിശ്വേശ്വർ റെഡ്ഡിക്കും തോൽവിയായിരുന്നു ഫലം. തെലുങ്കാനയിലെ ചവേല മണ്ഡലത്തിൽ മത്സരിച്ച റെഡ്ഡി എതിർസ്ഥാനാർഥിയോട് ശക്തമായ പോരാട്ടം നടത്തിയാണ് തോറ്റത്. ടിആർഎസിന്റെ ജി രഞ്ജിത് റെഡ്ഡിയോടാണ് തോറ്റത്. വിശ്വേശ്വർ റാവു 895 കോടിയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തിയിരുന്നത്.
മൂന്നാം സ്ഥാനത്തുണ്ടായിരുന്ന പണക്കാരൻ സ്ഥാനാർഥി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകനായിരുന്നു. കമൽനാഥിന്റെ മകൻ നകുൽ നാഥ് തനിക്ക് 660 കോടിയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തിയത്. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലത്തിൽനിന്നാണ് നകുൽ മത്സരിച്ചത്. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നകുൽ വിജയിക്കുകയും ചെയ്തു.
സമ്പന്ന സ്ഥാനാർഥികളിലെ നാലാമനും ജയിച്ചു. കന്യാകുമാരിയിൽ മത്സരിച്ച വസന്ത്കുമാർ മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 417 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.പണക്കാരനായ അഞ്ചാം സ്ഥാനാർഥി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. ഇദ്ദേഹം ഒരു ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടു. 374 കോടി രൂപയാണ് സിന്ധ്യയുടെ ആസ്തിയായി സത്യവാങ്മൂലത്തിൽ പറയുന്നത്.