ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കനയ്യകുമാറിന് ഓൺലൈനായി സംഭാവന നൽകിയത് 2400 ലേറെ പേർ

പാറ്റ്ന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കനയ്യകുമാറിന് ഓൺലൈനായി സംഭാവന നൽകിയത് 2400 ലേറെ പേർ. ഇതുവരെ 31 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. സംഭാവന 70 ലക്ഷം രൂപയിലെത്തുമ്പോൾ പിരിവ് അവസാനിപ്പിക്കുമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ദില്ലിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റായ കനയ്യ കുമാർ ബെഗുസരായി മണ്ഡലത്തിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിനെയാണ് നേരിടുന്നത്. 

കനയ്യകുമാറിന് സംഭാവന നൽകിയവരിൽ 1500 പേരും 100 രൂപ മുതൽ 150 രൂപ വരെയാണ് നൽകിയത്. ഒരു സ്വകാര്യ പബ്ലിഷർ അഞ്ച് ലക്ഷം രൂപയാണ് നൽകിയത്. അവർ ഡെമോക്രസി (Our Democracy) എന്ന ക്രൗഡ്‌ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് ചിലവിലേക്ക് പണം സമാഹരിക്കുന്നത്. 

മാർച്ച് 26 നാണ് പണം സമാഹരിക്കാൻ തുടങ്ങിയത്. ആദ്യ ദിവസം തന്നെ 30 ലക്ഷം രൂപ ലഭിച്ചു. പിന്നീട് സർവർ തകരാറായത് മൂലം ഉദ്ദേശിച്ച രീതിയിൽ പണം സമാഹരിക്കാനായില്ല. എന്നാൽ ഇതുവരെ പണം നൽകിയവരിൽ വിദേശികളില്ലെന്നും വിദേശത്ത് നിന്നുളള സംഭാവന സ്വീകരിക്കില്ലെന്നും സിപിഐ വ്യക്തമാക്കി.