'പാക്കിസ്ഥാനെ പറ്റിയല്ല, ഇന്ത്യയെ കുറിച്ച് സംസാരിക്ക്', ബിജെപിയോട് പ്രിയങ്ക ഗാന്ധി
ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി
ഫത്തേപൂർ സിക്രി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി നേതാക്കൾ കള്ളങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. യുപിയിലെ ഫത്തേപൂർ സിക്രി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ് ബബ്ബാറിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
"അവർ പാക്കിസ്ഥാനെ കുറിച്ചാണ് പറയുന്നത്. ബിജെപി ദേശസ്നേഹികളാണെങ്കിൽ അവർ ബിജെപിയെ കുറിച്ചല്ല, മറിച്ച് ഇന്ത്യയിൽ അവർ എന്ത് ചെയ്തെന്നാണ് പറയേണ്ടത്,"
മോദി സർക്കാർ നടപ്പിലാക്കിയെന്ന് പറയുന്ന വികസനം രാജ്യത്തെവിടെയും കാണാനില്ലെന്ന് അവർ പറഞ്ഞു. യുവാക്കൾക്ക് തൊഴിലില്ല, കർഷകരുടെ കടബാധ്യത കുത്തനെ കൂടി. അവർ കടക്കെണിയിലായി. ഇതാണ് രാജ്യത്തെ സാഹചര്യം എന്നും പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് രാജ്യത്തെ പാവപ്പെട്ടവരിലേക്ക് എത്തിച്ചേരാനാണ് ന്യായ് പദ്ധതി ആവിഷ്കരിച്ചത്. അതേസമയം ബിജെപി ഭൂരിപക്ഷ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
"ബിജെപി നേതാക്കൾ ദേശസ്നേഹികളാണെങ്കിൽ സമരത്തിന് ഇറങ്ങിയ ർഷകരെ അവർ കാണാതിരുന്നതിന് കാരണമെന്താണ്? എന്തുകൊണ്ടാണ് അവർ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായവരെ കാണാനോ, അവരുടെ കുടുംബങ്ങളെ കാണാനോ തയ്യാറാകാതിരുന്നത്," എന്നും പ്രിയങ്ക ചോദിച്ചു.