ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്

തിരുവനന്തപുരം: മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകൾ ഉൾപ്പടെയാണിത്.

Add Asianetnews as a Preferred SourcegooglePreferred

സ്വന്തം നാടായ മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബാങ്കിലാണ് കൂടുതൽ അക്കൗണ്ടുകൾ ഉളളത്. ഇവിടെ ഏഴ് അക്കൗണ്ടുകളാണ് ഉളളത്. ഇതിൽ ആദ്യത്തേത് കറണ്ട് അക്കൗണ്ടാണ്. ഇതിൽ 5515 രൂപയാണ് നിക്ഷേപം. എന്നാൽ മറ്റ് ആറ് അക്കൗണ്ടുകളിൽ 31600 രൂപ, 114520 രൂപ, 30430 രൂപ, 63675 രൂപ, 46900 രൂപ, 15300 രൂപ എന്നിങ്ങനെയാണ് നിക്ഷേപം.

മലപ്പുറത്തെ ട്രഷറിയിലുളള സേവിങ്സ് അക്കൗണ്ടിൽ 2,82,156 രൂപയാണ് നിക്ഷേപമുളളത്. തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിൽ 13,40,986 രൂപയുണ്ട്. മലപ്പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ഭാര്യയ്ക്കും തുല്യ പങ്കാളിത്തം ഉളള അക്കൗണ്ടിലെ നിക്ഷേപത്തിൽ 16,13,190.19 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേത്.

മലപ്പുറത്ത് ഇന്റസ്ഇന്റ് ബാങ്കിന്റെ ശാഖയിലും ഭാര്യക്ക് തുല്യ പങ്കാളിത്തമുളള നിക്ഷേപമുണ്ട്. ഇതിൽ 4,69,916.78 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേതായുളളത്. മലപ്പുറത്ത് ഐസിഐസിഐ ബാങ്കിൽ 3,61,645.39 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതേ ബാങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പുതിയതായി ഒരു അക്കൗണ്ട് തുറന്നു. അതിൽ 4,05,000 രൂപയാണ് നിക്ഷേപം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള മറ്റൊരു അക്കൗണ്ടിൽ 40383 രൂപയുടെ നിക്ഷേപമുണ്ട്. ഇവയ്ക്ക് എല്ലാം പുറമെ ഡൽഹിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചിൽ 9,63,061.20 രൂപയും ഉണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ശാഖ, ഇന്റസ്ഇൻറ് മലപ്പുറം ശാഖ, കോട്ടക്കൽ സഹകരണ അ‍ബൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുൽത്താൻ ബത്തേരി, കാത്തലിക് സിറിയൻ ബാങ്ക് മലപ്പുറം, ഐസിഐസിഐ ബാങ്ക് മലപ്പുറം എന്നിവിടങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയ്ക്ക് അക്കൗണ്ടുളളത്.