അദ്ദേഹത്തിന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിയ്ക്കുകയായിരുന്നു. അക്കാര്യം വിജയരാഘവൻ  തന്നെ വ്യക്തമാക്കിയതാണെന്നും എം എ ബേബി പറഞ്ഞു

ഇടുക്കി: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമർശത്തിൽ ഇടത് മുന്നണി കൺവീനർ എ വിജയരാഘവനെ പിന്തുണച്ച് എം എ ബേബി. അദ്ദേഹത്തിന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിയ്ക്കുകയായിരുന്നു. അക്കാര്യം വിജയരാഘവൻ തന്നെ വ്യക്തമാക്കിയതാണെന്നും എം എ ബേബി പറഞ്ഞു. എന്നിരുന്നാലും ജാഗ്രത പുലർത്തേണ്ടിയിരുന്നെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം രമ്യ ഹരിദാസ് എ വിജയരാഘവനെതിരായ പരാതി ഐജിക്ക് കൈമാറി. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പരാതിയിൽ ഇന്ന് രമ്യ ഹരിദാസിന്‍റെ മൊഴിയെടുക്കും. തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കറാണ് മൊഴിയെടുക്കുക. രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകുമെന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു.

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കെന്നായിരുന്നു ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.