വാര്‍ത്തയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുമതി സമീപ ദിവസത്തില്‍ തന്നെ വാങ്ങാം എന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോണ്‍ഗ്രസ് എന്നും റിപ്പോര്‍ട്ടുണ്ട്

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍. സിലിഗുരിയില്‍ ഏപ്രില്‍ 14ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഹുലിന്‍റെ ഹെലികോപ്റ്ററിന്‍റെ ലാന്‍റിംഗ് അനുമതിയാണ് നിഷേധിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് മമത ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് നിലത്തിറങ്ങാന്‍ അനുമതി നിഷേധിച്ചതും ഏറെ വാര്‍ത്തയായിട്ടുണ്ട്.

എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുമതി സമീപ ദിവസത്തില്‍ തന്നെ വാങ്ങാം എന്ന പ്രതീക്ഷയിലാണ് സംസ്ഥാന കോണ്‍ഗ്രസ് എന്നും റിപ്പോര്‍ട്ടുണ്ട്. സംഭവം തീര്‍ത്തും സാങ്കേതികമാണെന്നും രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്നാണ് ചില പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏപ്രില്‍ 10ന് ബംഗാളിലെ ഒരു റാലിയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി മമതയ്ക്കെതിരെ വലിയ വിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയും സഖ്യം ഉണ്ടാക്കില്ല, പക്ഷെ മമത ഉണ്ടാക്കും. അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പഴയ ഇടത് ഭരണകാലത്തെ അടിച്ചമര്‍ത്തലാണ് മമത പുറത്ത് എടുക്കുന്നത് എന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.