Asianet News MalayalamAsianet News Malayalam

തമിഴ്‍നാട്ടിൽ സർക്കാർ വാഴുമോ അതോ വീഴുമോ? നെഞ്ചിടിപ്പോടെ എടപ്പാടിയും സ്റ്റാലിനും ദിനകരനും

തമിഴ്‍നാട്ടിൽ ലോക്സഭാ തെര‌ഞ്ഞെടുപ്പിന്‍റെ ഫലം മാത്രമല്ല, 22 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് മെയ് 23-ന് പുറത്തു വരുക. ആടിയാടി നിൽക്കുന്ന അണ്ണാ ഡിഎംകെ സർക്കാരിന്‍റെ വിധി കൂടി അന്ന് നിർണയിക്കപ്പെടും. 

may 23 results are crucial for tamil nadu state government too
Author
Chennai, First Published May 18, 2019, 7:05 PM IST

ചെന്നൈ: മെയ് 23-ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മാത്രമല്ല, തമിഴ്‍നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വരും. തമിഴ്‍നാട് സർക്കാർ നിലനിൽക്കുമോ എന്നത് നിർണയിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പ് ഫലമാകും ഇത്. ആടിയാടി നിൽക്കുന്ന സർക്കാർ താഴെ വീഴുമോ, അതോ വാഴുമോ എന്ന് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അണ്ണാ ഡിഎംകെയോട് യുദ്ധം പ്രഖ്യാപിച്ച് നിൽക്കുന്ന ദിനകരനും ഊഴം കാത്തിരിക്കുന്ന ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും.

തമിഴ്‍നാട് നിയമസഭയിൽ ആകെ 234 സീറ്റുകളുണ്ട്. അതിൽ 22 സീറ്റുകളിൽ ഒഴിവ് വന്നതെങ്ങനെ? ഈ 22 സീറ്റുകൾ നിർണായകമാകുന്നതെങ്ങനെ? താഴെക്കാണുന്ന ദൃശ്യം തമിഴ്‍നാടിന്‍റെ രാഷ്ട്രീയചിത്രം പറയും:

may 23 results are crucial for tamil nadu state government too

ആകെ തമിഴ്‍നാട് നിയമസഭയിൽ 234 സീറ്റുകളുണ്ട്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം. അണ്ണാഡിഎംകെയ്ക്ക് തമിഴ്‍നാട് നിയമസഭയിൽ ഇപ്പോൾ 114 എംഎൽഎമാരുണ്ട്. ഇത് സ്പീക്കറുൾപ്പടെയുള്ള കണക്ക്.

ഇതിൽ 3 പേർ ടിടിവി ദിനകരന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. 3 സ്വതന്ത്രരുണ്ട് തമിഴ്‍നാട് നിയമസഭയിൽ. ഇവർ അണ്ണാ ഡിഎംകെ പാളയത്തിലാണ്. അവർ ഏത് നിമിഷവും കളം മാറാൻ സാധ്യതയുണ്ട്. അതായത് 114 എന്ന കണക്ക് കടലാസിൽ മാത്രമേയുള്ളൂ. 108 പേരേ യഥാർത്ഥത്തിൽ അണ്ണാ ഡിഎംകെയ്ക്ക് ഒപ്പമുള്ളൂ.

22 സീറ്റുകൾ ഒഴിവ് വന്നതിങ്ങനെയാണ്. ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചതിനാൽ 18 അണ്ണാ ഡിഎംകെ എംഎൽഎമാരെ സ്പീക്കർ പി ധനപാൽ അയോഗ്യരാക്കി. ബാലകൃഷ്ണറെഡ്ഡി എന്ന മന്ത്രി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യനാക്കപ്പെട്ടു. കരുണാനിധിയുൾപ്പടെ 3 അംഗങ്ങൾ അന്തരിച്ചു. അങ്ങനെ 22 സീറ്റുകൾ.

ഈ 22 മണ്ഡലങ്ങളിൽ 21 സീറ്റുകളും അണ്ണാ ഡിഎംകെ സിറ്റിംഗ് സീറ്റുകളാണ്. പക്ഷേ 2014-ലെ കഥയും കാലവുമല്ല 2019. ജയലളിത അന്തരിച്ചു. സംസ്ഥാനത്ത് കനത്ത ഭരണവിരുദ്ധ വികാരം അലയടിച്ച് നിൽക്കുന്നു. ബിജെപിക്കൊപ്പം നിൽക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് എതിരെ ജനവികാരം ശക്തം. 22 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ 10 സീറ്റുകളെങ്കിലും അണ്ണാ ഡിഎംകെയ്ക്ക് കിട്ടണം. ഭരണം നിലനിർത്താനുള്ള മാന്ത്രികസംഖ്യയായ 118 തികയ്ക്കാൻ. 

ഡിഎംകെ സഖ്യകക്ഷികൾക്കായി 97 സീറ്റുകളുണ്ട് തമിഴ്‍നാട് നിയമസഭയിൽ. 118 കിട്ടാൻ അവർക്ക് 21 സീറ്റുകൾ വേണം. അത് കിട്ടാനുള്ള കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് ഡിഎംകെ.

21 സീറ്റുകൾ ഡിഎംകെയ്ക്ക് കിട്ടാതിരിക്കുകയും, 10 സീറ്റുകളിൽ അണ്ണാ ഡിഎംകെ ജയിക്കാതിരിക്കുകയും ചെയ്താൽ കിങ്മേക്ക‌ർ ടിടിവി ദിനകരനാകും. എംഎൽഎമാരെ ഒപ്പം കൂട്ടി ടിടിവി നേതൃത്വമേറ്റെടുക്കും. അല്ലെങ്കിൽ ഡിഎംകെയ്ക്ക് ഒപ്പം ചേർന്ന് സർക്കാരിനെ മറിച്ചിടും. സർക്കാരിനെ താഴെയിറക്കാൻ ഡിഎംകെയുമായി സഹകരിക്കണമെങ്കിൽ അത് ചെയ്യുമെന്നാണ് ടിടിവിയുടെ വിശ്വസ്തനും അയോഗ്യനാക്കപ്പെട്ട എംഎൽഎയുമായ തങ്കത്തമിഴ്‍സെൽവൻ പറഞ്ഞിരുന്നത്. അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ് ദിനകരന്. എംഎൽഎമാരെ ഒപ്പം കൂട്ടി ഭരണം പിടിക്കാൻ തന്നെയാകും ദിനകരന്‍റെ ആദ്യശ്രമം. 

Follow Us:
Download App:
  • android
  • ios