ബിജെപിക്കെതിരെ ശക്തമായി തിരിച്ചടിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്. അടുത്ത മാസം രണ്ടിന് ഭൂവനേശ്വറിൽ നിന്നാണ് മായാവതി പ്രചാരണം തുടുങ്ങുന്നത്.
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. താൻ ഇപ്പോള്‍ മത്സരിക്കാത്തതാണ് രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലതെന്നും മായാവതി വ്യക്തമാക്കി. ഇതിനിടെ ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വീതംവെയ്പ് പൂര്‍ത്തിയായി. ബുധനാഴ്ചയോടെ സീറ്റ് വിഭജന പ്രഖ്യാപമുണ്ടാകും.
ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് മായാവതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു. പകരം പ്രചാരണത്തിൽ കേന്ദ്രീകരിക്കുമെന്നും മായാവതി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മല്‍സരിക്കാനില്ലെന്നാണ് മായാവതി വ്യക്തമാക്കുന്നത്.
ആവശ്യമെങ്കിൽ പൊതു തെരഞ്ഞെടുപ്പിന് ശേഷം ബിഎസ്പി ജയിക്കുന്ന ഒരു സീറ്റ് ഒഴിച്ചെടുത്ത് ലോക്സഭയിൽ എത്താമല്ലോയെന്നാണ് മായാവതിയുടെ ചോദ്യം. പ്രധാനമന്ത്രി പദം മോഹിക്കുന്ന മായാവതി രാജ്യത്താകെ പ്രചാരണം നടത്താൻ തയ്യാറെടുക്കുകയാണ്.
സ്ഥാനാര്‍ത്ഥിയായാൽ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് മായാവതിയുടെ നീക്കം. ബിജെപിക്കെതിരെ ശക്തമായി തിരിച്ചടിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്. അടുത്ത മാസം രണ്ടിന് ഭൂവനേശ്വറിൽ നിന്നാണ് മായാവതി പ്രചാരണം തുടുങ്ങുന്നത്.
ഏഴിന് എസ്പി - ബിഎസ്പി സഖ്യത്തിന്‍റെ സംയുക്ത റാലിയുമുണ്ട്. ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് തര്‍ക്കം ഒത്തു തീര്‍പ്പായി. ആര്‍ജെഡിക്ക് 19 സീറ്റും കോണ്‍ഗ്രസിന് 9 സീറ്റും കിട്ടും. 11 സീറ്റെന്ന ആവശ്യത്തിൽ നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോയി. ഉപേന്ദ്ര കുശ് വാഹയുടെ അര്‍എൽഎസ്പിക്ക് 4 സീറ്റ്. ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ശരത് യാദവിന്‍റെ പാര്‍ട്ടിക്കും രണ്ടു വീതം സീറ്റ്. വികാശ് ശീൽ ഇന്‍സാൻ പാര്‍ട്ടി, സിപിഐ എംഎല്‍ എന്നിവയ്ക്ക് ഓരോ സീറ്റ് ഇതാണ് ധാരണ.
