ജനകീയരായ രണ്ട് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്‍റെ ഏല്ലാ ആവേശവും ഇപ്പോള്‍ കോഴിക്കോട് മണ്ഡലത്തിലുണ്ട്. രണ്ട് സ്ഥാനാര്‍ഥികളും ഇപ്പോള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്‍റെ തിരക്കിലാണ്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്കും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കും പാര്‍ട്ടികള്‍ കടക്കും മുമ്പ് തീരുമാനമായതാണ് കോഴിക്കോട് യുഡിഎഫിനായി എം കെ രാഘവന്‍ തന്നെ വീണ്ടും കളത്തിലിറങ്ങുമെന്ന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലത്തിൽ എം കെ രാഘവന്‍ ജനഹൃദയ യാത്ര അടക്കം നടത്തി ആദ്യ ഘട്ട പ്രചാരണം സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ നടത്തിയിരുന്നു.
ജനഹൃദയ യാത്രയുടെ സമാപനം രാമനാട്ടുകരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ തെരഞ്ഞെടുപ്പിൽ കോഴിക്കോട് രാഘവന്റെ ഭൂരിപക്ഷം ഇരട്ടിയാവും എന്ന് ആത്മവിശ്വാസം ചെന്നിത്തല പ്രകടിപ്പിക്കുകയും ചെയ്തു. ജനഹൃദയ യാത്രയ്ക്ക് ബദലായി സിപിഎം മറ്റൊരു യാത്രയുമായി എ പ്രദീപ്കുമാര്‍ എംഎല്‍എയെ രംഗത്തിറക്കി. 'കോഴിക്കോട് മോചനയാത്ര' എന്നായിരുന്നു യാത്രയുടെ പേര്.
പിന്നീടാണ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ പ്രദീപ് കുമാറിനെ സ്ഥാനാർഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. ഇതോടെ മത്സരം ആകെ മുറുകി. ജനകീയരായ രണ്ട് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്‍റെ ഏല്ലാ ആവേശവും ഇപ്പോള്‍ കോഴിക്കോട് മണ്ഡലത്തിലുണ്ട്.
രണ്ട് സ്ഥാനാര്‍ഥികളും ഇപ്പോള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്‍റെ തിരക്കിലാണ്. പരമവാധി വോട്ടര്‍മാരെ കണ്ട് അഭ്യര്‍ഥിക്കാന്‍ ഇരുമുന്നണികളും മത്സരിക്കുന്നു. ഇതിനിടെ രണ്ട് സ്ഥാനാര്‍ഥികളും പരസ്പരം കണ്ടപ്പോള്‍ തെരഞ്ഞെടുപ്പിലെ ചൂടെല്ലാം മറന്ന് ഇരുവരും കെട്ടിപ്പിടിച്ചു സൗഹൃദം പങ്കുവെച്ചു.
എം കെ രാഘവന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രചാരണത്തിനിടെ പ്രിയപ്പെട്ട എംഎല്‍എയെ കണ്ടുമുട്ടിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രദീപ്‍കുമാറുമായുള്ള ചിത്രം രാഘവന്‍ പോസ്റ്റ് ചെയ്തത്.
