സമൂഹമാധ്യമങ്ങൾക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നു
ഇതാദ്യമായാണ് സമൂഹമാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം വരുന്നത്. സമൂഹമാധ്യമ നിരീക്ഷത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശപ്രകാരം സമൂഹമാധ്യമങ്ങൾ സ്വയം പെരുമാറ്റച്ചട്ടം തയ്യാറാക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളും തെരഞ്ഞെടുപ്പ് പ്രചരാണത്തിന്‍റെ ഭാഗമായതോടെയാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കമ്പനികൾ സ്വയം തയ്യാറാക്കി നല്കിയ ചട്ടം കമ്മീഷൻ അംഗീകരിച്ചു.
ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.
- പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം സമൂഹമാധ്യമങ്ങളെ അറിയിക്കും. മൂന്നു മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ നടപടി എടുക്കും
- തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ആലോചനകൾക്കായി കമ്പനികൾ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും
- സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും പരസ്യങ്ങൾക്കും കമ്മീഷന്‍റെ മുൻകൂർ അനുമതി വാങ്ങും
- കൈക്കൊള്ളുന്ന നടപടികൾ ഇന്‍റർനെറ്റ് ആന്‍റ് മൊബൈൽ അസോസിയേഷനേയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമൂഹമാധ്യമങ്ങൾ അറിയിക്കും.
- നിശബ്ദ പ്രചാരണ സമയത്ത് സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും തടയും.
ഇതാദ്യമായാണ് സമൂഹമാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം വരുന്നത്. സമൂഹമാധ്യമ നിരീക്ഷത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.