കേരളത്തെ രണ്ടാക്കിയത് പിണറായിയും മോദിയും ചേര്‍ന്നെന്ന് എ കെ ആന്‍റണി
ഇടതുപക്ഷത്തിന് ഇപ്പോള്‍ കഷ്ടകാലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റാൽ പിണറായിയുടെ അഹങ്കാരം കുറയുമെന്നും എ കെ ആന്‍റണി.
കൊല്ലം: എതിര്‍പക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും മോദിയെയും പിണറായി വിജയനെയും കടന്നാക്രമിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ ആക്രമിക്കാത്തത് എന്ത് എന്നാണ് ചോദ്യം. താൻ പോലും ഇപ്പൊൾ ഇടതുപക്ഷത്തിന് എതിരെ ഒന്നും പറയാറില്ല. മോഡിയെ താഴയിറക്കുക എന്നതാണ് ലക്ഷ്യം. ഇടതുപക്ഷം കാഴ്ചക്കാരാണ്. ബിജെപിയും കോൺഗ്രസ് സഖ്യകക്ഷികളും തമ്മിലാണ് മൽസരമെന്നും എ കെ ആന്‍റണി പറഞ്ഞു.
ആർഎസ്എസ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ അധികാരത്തിൽ വന്നുകൂട. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ആശയമാണ് ആർഎസ്എസ് നടപ്പാക്കുന്നത്. മോദി ദേശീയ മൂല്യങ്ങളിൽ വെള്ളം ചേർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് അവര്‍. ദീർഘ നിദ്രയ്ക്ക് ശേഷം ഉണർന്നു വരുന്ന കുംഭകർണനെ പോലെയാണ് നരേന്ദ്രമോദി. സാമ്പത്തിക വളർച്ചയുടെ ആനുകൂല്യങ്ങൾ പോകുന്നത് കോർപ്പറേറ്റ് കുടുംബങ്ങളിലേക്കാണ്.
ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാരിനോട് 144 പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് ആർഎസ്എസുകാരെ ഇറക്കി കലാപവും ഉണ്ടാക്കി. ഇതാണ് മോദി ചെയ്തത്. ശബരിമല കേസില്‍ വാദം നടക്കുമ്പോൾ മോദി എവിടെ ആയിരുന്നു. വിധി വന്നതിന് ശേഷവും എവിടെ ആയിരുന്നു. കേസ് നൽകിയത് ബിജെപി കുടുംബാംഗമാണ്. ഒന്നുകിൽ മോദി ഉറങ്ങി, അല്ലെങ്കിൽ ഉറക്കം നടിച്ചു കിടന്നുവെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.
വിശ്വാസ പ്രശ്നം നാട്ടിൽ പ്രതിസന്ധി ഉണ്ടാക്കാൻ കാരണം രണ്ടുപേരാണ്. ഉറക്കം നടിച്ച പ്രധാനമന്ത്രി മോദിയും എടുത്തു ചാടി ശബരിമല വിധി നടപ്പാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനുമാണ് അവര്‍ രണ്ട് പേര്‍. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി ശബരിമല വിഷയത്തിൽ പക്വത കാണിച്ചില്ല. കേരളത്തെ രണ്ടാക്കിയത് പിണറായിയും മോദിയും ചേര്‍ന്നാണ്. രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തിയപ്പോൾ പിണറായിക്ക് സമനില തെറ്റി. ഇടതുപക്ഷത്തിന് ഇപ്പോള്‍ കഷ്ടകാലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റാൽ പിണറായിയുടെ അഹങ്കാരം കുറയുമെന്നും എ കെ ആന്‍റണി വ്യക്തമാക്കി.