രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ്‌ ഗാന്ധിയുടെ ജീവിതം അവസാനിച്ചത്‌ അഴിമതിക്കാരനായി ആണെന്ന്‌ മോദി ആരോപിച്ചു.

ലഖ്‌നൗ: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ്‌ ഗാന്ധിയുടെ ജീവിതം അവസാനിച്ചത്‌ അഴിമതിക്കാരനായി ആണെന്ന്‌ മോദി ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കുക എന്നത്‌ മാത്രമാണ്‌ രാഹുലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

"താങ്കളുടെ പിതാവ്‌ മുഖസ്‌തുതിക്കാര്‍ക്ക്‌ മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം. സ്വീഡനില്‍ നിന്ന്‌ ഇന്ത്യക്ക്‌ വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ്‌ നിര്‍മ്മാണക്കമ്പനിയായ ബൊഫേഴ്‌സില്‍ നിന്ന്‌ രാജീവ്‌ ഗാന്ധി അടക്കമുള്ള ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌. എ്‌ന്നാല്‍, ഇതില്‍ രാജീവ്‌ ഗാന്ധി കുറ്റക്കാരനാണ്‌ എന്നതിന്‌ തെളിവുകളില്ലെന്ന്‌ കോടതി വിധിച്ചിട്ടുള്ളതാണ്‌.

കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം തന്റെ പ്രതിഛായ തകര്‍ക്കുക എന്നതാണെന്നും മോദി കുറ്റപ്പെടുത്തി. പ്രതിഛായ തകര്‍ത്ത്‌ തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നതിലൂടെ ദുര്‍ബലവും അസ്ഥിരവുമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കലാണ്‌ അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.