പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളിൽ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാൻ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യൻ സൈനികർ. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവർ പ്രവർത്തിക്കുന്നത്.
ദില്ലി: സായുധ സേനകളുടെ ധൈര്യം ഇല്ലാതാക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളിൽ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാൻ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യൻ സൈനികർ. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ സൈന്യത്തിന്റെ ധൈര്യം ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കൊൽക്കത്ത, സിലിഗുരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെ വെറും തട്ടിപ്പെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്.
മുമ്പുണ്ടായിരുന്ന ഭരണകർത്താക്കൾ ആരും ഒരു മിന്നലാക്രമണത്തെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല. അതിർത്തി കടന്ന് അവരുടെ താവളങ്ങളിൽ എത്തി ഭീകരവാദികളെ കൊല്ലാനുള്ള ധൈര്യവും അവർക്കുണ്ടായില്ല. എന്നാൽ ഈ സർക്കാർ ഭീകരവാദത്തെ നേരിട്ടെതിർക്കുകയാണുണ്ടായത്. ഭീകരവാദത്തെയും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോൺഗ്രസിന്റേത്. സത്യസന്ധതയുള്ള, ധാർമ്മികതയുള്ള ഒരു സർക്കാർ വേണോ അഴിമതി നിറഞ്ഞ സർക്കാർ വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ വ്യാജവാഗ്ദാനങ്ങളിൽ വീഴരുതെന്നും മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
