ജനങ്ങൾക്ക് പുതിയൊരു മുദ്രാവാക്യം കൂടി മോദി നൽകി. 'ദാരിദ്ര്യം തുടച്ചു മാറ്റാൻ കോൺ​ഗ്രസിനെ തുടച്ചു നീക്കുക' എന്നായിരുന്നു മോദിയുടെ പുതിയ മുദ്രാവാക്യം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു മോദി.

ദില്ലി: സത്യസന്ധനായ കാവൽക്കാരനെ വേണോ അഴിമതിയുടെ പേരുളളവരെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു മോദി. എല്ലാ പ്രചരണ വേദികളും കോൺ​ഗ്രസിനെതിരെ ആഞ്ഞടിക്കാനുള്ള വേദിയാക്കി മാറ്റാറുണ്ട് പ്രധാനമന്ത്രി. ജനങ്ങൾക്ക് പുതിയൊരു മുദ്രാവാക്യം കൂടി മോദി നൽകി. 'ദാരിദ്ര്യം തുടച്ചു മാറ്റാൻ കോൺ​ഗ്രസിനെ തുടച്ചു നീക്കുക' എന്നായിരുന്നു മോദിയുടെ പുതിയ മുദ്രാവാക്യം. 

Add Asianetnews as a Preferred SourcegooglePreferred

''ഇന്ത്യയിൽ വളരെ ശക്തമായ, തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള ഒരു സർക്കാർ പ്രവർത്തിക്കുന്നതാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ലോകം കണ്ടത്. അതിന് മുമ്പ് പത്ത് വർഷം റിമോട്ട് കൺട്രോളിൽ പ്രവർത്തിച്ചിരുന്ന ഒരു സർക്കാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.'' മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ് ന​ഗറിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ റാലി സംഘടിപ്പിച്ചിരുന്നത്.

''ഇപ്പോഴത്തെ സർക്കാർ വളരെ ശക്തമാണെന്ന ലോകം മുഴുവൻ തിരിച്ചറിയുന്നുണ്ട്. ഭാവിയിൽ നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അഴിമതിയുടെ പേരുള്ള ഒരാളെ വേണോ അതോ സത്യസന്ധനായ ഒരു കാവൽക്കാരനെ വേണോ എന്നുള്ളത് നിങ്ങളുടെ മാത്രം തെരഞ്ഞെടുപ്പാണ്. ഹിന്ദുസ്ഥാന്റെ പോരാളികളെ വേണോ അതോ പാകിസ്ഥാന്റെ ഉപദേശകരെ വേണോ എന്നുള്ളത് നിങ്ങൾക്ക് തീരുമാനിക്കാം.'' മോദി വിശദീകരിച്ചു. അഴിമതിയുടെ പേരുള്ള ആൾ എന്ന വിശേഷണത്തിലൂടെ മോദി ലക്ഷ്യമിട്ടത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ ​ഗാന്ധിയെ ആണെന്ന് വ്യക്തം.