സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് മൊറാദാബാദിലെ തെരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പക്ഷം

മൊറാദാബാദ്: പൊതുതെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിക്കുകയാണ്. കേരളടക്കം 13 സംസ്ഥാനങ്ങളിലായി 117 മണ്ഡലങ്ങളിലുള്ളവരാണ് മൂന്നാം ഘട്ടത്തില്‍ രാജ്യത്തിന്‍റെ വിധി എഴുതുന്നത്. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തന്നെ രംഗത്തെത്തിയിരുന്നു.

അതിനിടയിലാണ് മൊറാദാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചവശനാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് മൊറാദാബാദിലെ തെരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പക്ഷം. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.