മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല ; ഉഭയകക്ഷി ചർച്ച അവസാനിച്ചു
മൂന്നാം സീറ്റിനായി മൂന്ന് തവണയാണ് കോണ്‍ഗ്രസ്സുമായി മുസ്ളീം ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ചര്‍ച്ചകളിലെല്ലാം മൂന്നാം സീറ്റ് വേണമെന്ന് ലീഗ് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയിരുന്നില്ല.
കോഴിക്കോട്: ലോക്സഭ തെരെഞ്ഞെടുപ്പില്‍ മുസ്ലീലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല. കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം മുസ്ലീം ലീഗിനെ അറിയിച്ചതായാണ് സൂചന. നാളെ പാണക്കാട് ചേരുന്ന ഉന്നതാധികാര സമിതിക്ക് ശേഷം വിഷയത്തിൽ മുസ്ലീം ലീഗിന്‍റെ തീരുമാനം അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
മൂന്നാം സീറ്റിനായി മൂന്ന് തവണയാണ് കോണ്‍ഗ്രസ്സുമായി മുസ്ളീം ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ചര്‍ച്ചകളിലെല്ലാം മൂന്നാം സീറ്റ് വേണമെന്ന് ലീഗ് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയിരുന്നില്ല. കടുപിടുത്തതിലൂടെ സീറ്റ് പിടിച്ചെടുക്കേണ്ടെന്ന നിലപാട് മുസ്ളീം ലീഗ് നേതൃത്വം സ്വീകരിച്ചതായാണ് സൂചന.
മൂന്നാം സീറ്റ് വിഷയത്തിൽ ഇനി ഉഭയകക്ഷി ചര്‍ച്ചയില്ലയില്ലെന്ന് ഇരു പാർട്ടിയുടെയും നേതാക്കള്‍ അറിയിച്ചു. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.