തീരുമാനം നീണ്ട് പോകേണ്ട എന്നതാണ് മുസ്ലീം ലീഗിന്‍റെ വികാരം. ഇത് അവരെ അറിയിച്ചിട്ടുണ്ട്. തീരുമാനം വൈകുന്നതില്‍ നിരാശയില്ല. സ്ഥാനാര്‍ത്ഥി തീരുമാനം വരുന്നതോടെ അതെല്ലാം മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മലപ്പുറം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചിതമായി തുടരുന്നതില്‍ അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്. വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

തീരുമാനം നീണ്ട് പോകേണ്ട എന്നതാണ് മുസ്ലീം ലീഗിന്‍റെ വികാരം. ഇത് അവരെ അറിയിച്ചിട്ടുണ്ട്. തീരുമാനം വൈകുന്നതില്‍ നിരാശയില്ല. സ്ഥാനാര്‍ത്ഥി തീരുമാനം വരുന്നതോടെ അതെല്ലാം മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

'' തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ആണ്. അവര്‍ക്ക് മാത്രമറിയാവുന്ന കാരണങ്ങളാലാണ് തീരുമാനം വൈകുന്നത്. വയനാട് മണ്ഡലം മാത്രമല്ലല്ലോ പ്രഖ്യാപിക്കാനുള്ളത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ നേരത്തേ മുതല്‍ മുസ്ലീം ലീഗ് സ്വാഗതം ചെയ്തിരുന്നു. തങ്ങള്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്. '' - കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു

രാഹുല്‍ വയനാട് മത്സരിക്കുന്നതിനിതിരെ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വാക്കുകളോട് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. മുസ്ലീം ലീഗ് വേറെ കക്ഷിയാണെന്നും അത്തരം വിഷയങ്ങളില്‍ പ്രതികരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന് ഉടനെ തീരുമാനിക്കണം. വരുന്നില്ലെങ്കില്‍ ഉടന്‍ മറ്റൊരാളെ കണ്ടെത്തണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.