കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷ പങ്കുവച്ച് സ്മൃതി ഇറാനി.  ഇന്ത്യാ കാ ഡിഎന്‍എ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി. 

ദില്ലി: കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷ പങ്കുവച്ച് സ്മൃതി ഇറാനി. ഇന്ത്യാ കാ ഡിഎന്‍എ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി' രാഹുലിന്‍റെ തോല്‍വിയായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നട്ടം' എന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നത് ഞാനല്ല, മറിച്ച് ബിജെപിയാണ്. ഞാന്‍ അതിന്‍റെ ഒരു പ്രതിനിധി മാത്രമാണ്. അമേഠിയില്‍ ആദ്യത്തെ എന്‍റെ ജോലി യോഗി ആദിത്യനാഥിനെ കാണുക എന്നതാണ്. അമേഠിയിലെ ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ പിപ്രി ഗ്രാമത്തില്‍നദികള്‍ക്ക് സംരക്ഷണഭിത്തി നിര്‍മിച്ചത് മുഴുവന്‍ ക്രെഡിറ്റും മോദിജിക്കും യോഗിജിക്കുമാണ്.

ബിജെപിയുടെ പോരാട്ടം അഴിമതിക്കും കുടുംബാധിപത്യത്തിനുമെതിരായാണ്. അത് രാഹുല്‍ ഗാന്ധിക്കെതിരെയല്ല. ആശയപരമായ പോരാട്ടമാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് വിജയം ഉറപ്പല്ലാത്തതുകൊണ്ടാണ് രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ മത്സരിക്കുന്നത്. അവിടെ സുരക്ഷിത താവളം തേടുകയാണ് അദ്ദേഹം. മോദി തരംഗമില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്നും അവര്‍ ചോദിച്ചു.