നാഗാലാൻഡിലെ 'കാണാതായ' സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക പിൻവലിച്ചു
മൊകോക്ചുംഗിലെ അൻഗ്‍ലാഡൻ നിയമസഭാ മണ്ഡലത്തിൽ എൻപിപി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി ഒ ടിനു ലോങ്കുമെറാണ് പത്രിക പിൻവലിച്ചത്.
കൊഹിമ: നാഗാലാൻഡിലെ കാണാതായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക പിൻവലിച്ചു. മൊകോക്ചുംഗിലെ അൻഗ്‍ലാഡൻ നിയമസഭാ മണ്ഡലത്തിൽ എൻപിപി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി ഒ ടിനു ലോങ്കുമെറാണ് പത്രിക പിൻവലിച്ചത്. രേഖാമൂലമുള്ള അനുമതി അയച്ച് കൊണ്ടാണ് ലോങ്കുമർ തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലോങ്കുമറിനെ മാർച്ച് 26 മുതൽ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് എന്‍പിപി മൊകോക്ചുംഗ് പ്രസിഡന്റ് ഐ ബെന്ഡാംഗ് ജമിര് പൊലീസിൽ പരാതി നൽകി. എന്നാൽ ലോങ്കുമർ സുരക്ഷിതനാണെന്നും അദ്ദേഹത്തെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന എക്സൈസ് വകുപ്പ് ചെയർമാൻ സ്ഥാനം നാഷണൽ ഡെമോക്രാറ്റിക് പ്രോഗസീവ് പാർട്ടി (എൻഡിപിപി) ലോങ്കുമറിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇതാണ് പത്രിക പിൻവലിക്കാൻ കാരണമെന്നും കിംവദന്തികളുണ്ട്. അൻഗ്ലാഡെൻ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ഇംറ്റികുംസുക് ലോങ്കുമറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് ഒ ടിനു ലോങ്കുമർ.