ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് മോദി അറിഞ്ഞഭാവം കാണിക്കുന്നില്ലെന്ന് വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദൻ. ഇന്ത്യയെ കൊള്ളയടിക്കുകയാണ് മോദിയെന്ന് വിമർശിച്ച വിഎസ്, കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നതിനെതിരെ ആഞ്ഞടിച്ചു. തിരുവന്തപുരത്ത് സി ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

"മോദി ആര്‍എസ്എസ് നിയോഗിച്ച കാവല്‍ക്കാരനാണ്. ആ കാവല്‍ക്കാരന്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണ്. കാവല്‍ക്കാരന്റെ സുരക്ഷ ലഭിക്കുന്നത് സമ്പന്നര്‍ക്ക് മാത്രമാണ്" വിഎസ് പറഞ്ഞു. 

"ഉലകം ചുറ്റും വാലിഭാനായ മോദിക്ക് രാജ്യത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ കാണാനാകുന്നില്ല. ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലിയും കാണാനായില്ല. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ജനങ്ങളുടെ നട്ടെല്ല് ഒടിയുന്നത് കാവല്‍ക്കാരന്‍ കാണുന്നില്ല," വിഎസ് പറഞ്ഞു.

"രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊന്നും വായ തുറക്കാതിരിക്കാന്‍ കാവല്‍ക്കാരന്റെ കാവലുണ്ട്. ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുകയാണ്. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മാത്രം കാവല്‍ക്കാരന്‍ അറിഞ്ഞതായി നടിക്കുന്നില്ല," അദ്ദേഹം പറഞ്ഞു.