പ്രിയങ്കാ ഗാന്ധിയെക്കാള്‍ ജനപ്രീതിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായി നവജ്യോത്സിങ് സിദ്ദു ആണ് എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ആവനാഴിയില്‍ നിന്ന് പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു പ്രിയങ്കാ ഗാന്ധി. രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്ക തന്നെ പ്രചാരണത്തിനെത്തണമെന്ന് മുറവിളി കൂട്ടുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പ്രിയങ്കയെക്കാള്‍ ജനപ്രീതിയുള്ള തെരഞ്ഞെടുപ്പ് പ്രചാരകന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായി നവജ്യോത്സിങ് സിദ്ദു ആണ് എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

Add Asianetnews as a Preferred SourcegooglePreferred

എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ഘടകങ്ങളോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരേണ്ട നേതാക്കള്‍ ആരൊക്കെയാണെന്ന് നിര്‍ദേശിക്കാന്‍ എഐസിസി ആവശ്യപ്പെട്ടിരുന്നു. പ്രിയങ്കാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ എല്ലാ സംസ്ഥാനങ്ങളും നിര്‍ദേശിച്ചു. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും നിന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുയര്‍ന്നത് നവ്‌ജ്യോത്സിങ് സിദ്ദുവിന് വേണ്ടിയാണത്രേ. രാഹുലും പ്രിയങ്കയും എത്തിയില്ലെങ്കിലും സിദ്ദു എത്തിയേ പറ്റൂ എന്നാണ് അവരുടെ ആവശ്യം. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സിദ്ദുവിന് വേണ്ടി ശബ്ദമുയര്‍ന്നു എന്നാണ് വിവരം.

ജനങ്ങളെ ആവേശത്തിലാഴ്ത്തുന്ന പ്രസംഗശൈലിക്ക് പേരുകേട്ട ആളാണ് നവ്‌ജ്യോത്സിങ് സിദ്ദു. രാഷ്ട്രീയം മാത്രമല്ല സിനിമയും സ്‌പോര്‍ട്‌സുമെല്ലാം ഇടകലര്‍ത്തിയാണ് സിദ്ദുവിന്റെ രസകരമായ പസംഗം. ഇതാണ് ജനങ്ങളെ കയ്യിലെടുക്കാന്‍ സിദ്ദുവിനെപ്പോലെ മറ്റൊരു നേതാവില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാനഘടകങ്ങളെ എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.