ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ സ്ഥാനാർത്ഥിക്ക് ലഭിച്ചത് അഞ്ച് വോട്ട് മാത്രമോ? സത്യാവസ്ഥ ഇതാണ്
പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ നീതു ഷുത്തേൻ വാലയ്ക്ക് യഥാർത്ഥത്തിൽ ലഭിച്ചത് 856 വോട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെയാണ് തനിക്ക് അഞ്ച് വോട്ട് മാത്രമേ ലഭിച്ചുള്ളൂവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ നീതു ഷുത്തേൻ വാല എന്ന സ്ഥാനാർത്ഥിയുടെ വാർത്ത പുറത്തുവന്നത്. തന്റെ കുടുംബത്തിൽ ആകെ ഒൻപത് അംഗങ്ങളുണ്ടെന്നും എന്നാൽ അഞ്ച് പേരുടെ വോട്ട് മാത്രമേ തനിക്ക് കിട്ടിയുള്ളൂവെന്നുമാണ് അന്ന് ഷുത്തേൻ വാല പറഞ്ഞത്. എന്നാൽ സത്യാവസ്ഥ ഇതാണ്.
പഞ്ചാബിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ നീതു ഷുത്തേൻ വാലയ്ക്ക് യഥാർത്ഥത്തിൽ ലഭിച്ചത് 856 വോട്ടാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ കാരണങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് പറഞ്ഞ് സ്ഥാനാർത്ഥി പൊട്ടിക്കരഞ്ഞത്.
"എന്റെ കുടുംബത്തിൽ തന്നെ ഒൻപതംഗങ്ങൾ ഉണ്ട്. പക്ഷെ എനിക്ക് കിട്ടിയത് ആകെ അഞ്ച് വോട്ടാണ്. എന്റെ കുടുംബാംഗങ്ങൾ ഒരിക്കലും എന്നെ ചതിക്കില്ല. പക്ഷെ അവർ ചതിക്കപ്പെട്ടിരിക്കുകയാണ്. അവരെല്ലാവരും എന്നോട് സത്യം ചെയ്ത് പറഞ്ഞു എനിക്കാണ് വോട്ട് ചെയ്തതെന്ന്," എന്നായിരുന്നു ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
വോട്ടിങ് മെഷീനിൽ തിരിമറി നടന്നുവെന്നും ഷുത്തേൻ വാല ആരോപിച്ചിരുന്നു. നിരവധി പ്രയാസങ്ങൾ മറികടന്നാണ് താൻ മത്സരിച്ചതെന്നും എന്നാൽ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Iss independent candidate ko total 5 votes padi hain aur iske ghar mein 9 log hain😂😂😂😂😂😂😂😂😭😭😭 pic.twitter.com/E6f9HJXCYA
— Rishav Sharma (@rishav_sharma1) May 23, 2019