"എന്റെ ജീവിതത്തിലെ ദരിദ്ര ഭൂതകാലത്തെ കുറിച്ച് പറഞ്ഞ് കരയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദരിദ്രർ അഭിമാനത്തോടെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം," മോദി പറഞ്ഞു
ദില്ലി: താൻ ചായ വിൽപ്പനക്കാരനായിരുന്നുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസാണ് ചായക്കടക്കാരനാണെന്ന് പറഞ്ഞ് തന്നെ കളിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് വാരണാസിയിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
"വളരെക്കാലം ഞാൻ മുഖ്യമന്ത്രിയായിരുന്നു. ഒരിക്കൽ പോലും ഞാനൊരു ചായ്‌വാലയാണെന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസ് എങ്ങിനെയാണ് ഒരു ചായ്‌വാല രാജ്യം ഭരിക്കുകയെന്ന് ചോദിച്ച് കളിയാക്കിയപ്പോഴാണ് അതൊരു വിവാദമായത്," മോദി പറഞ്ഞു.
"ദാരിദ്ര്യം പറഞ്ഞ് വോട്ട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദരിദ്രരെ അഭിമാനത്തോടെ ജീവിക്കാൻ പഠിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ദരിദ്ര കഥ പറഞ്ഞ് കരയാൻ ഞാൻ തയ്യാറല്ല," മോദി പറഞ്ഞു.
"ചൗകിദാർ എന്ന പരാമർശം ഉപയോഗിക്കാനാണ് എന്റെ തീരുമാനം. ചായ്‌വാലയും ചൗകിദാറും അഭിമാനമില്ലാത്തവരാണെന്നാണ് കോൺഗ്രസിന്റെ പ്രചാരണത്തിൽ പറയുന്നത്. അതിനാൽ ചൗകിദാറാണെന്ന് പറഞ്ഞ് തന്നെ ഞാൻ മുന്നോട്ട് പോകും," അദ്ദേഹം വ്യക്തമാക്കി.
