വേണമെങ്കിൽ വയനാട് വച്ച് മാറാമെന്ന് തുഷാര്‍ പറഞ്ഞു; പിഎസ് ശ്രീധരൻ പിള്ള
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തിയാൽ ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് ദേശീയ നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് ബിജെപി നിലപാട്. രാഹുൽ വന്നാൽ വയനാട്ടിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി.
തിരുവനന്തപുരം: ലോക് സഭാ സീറ്റിന്‍റെ കാര്യത്തിൽ ബിഡിജെഎസുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ഏത് സീറ്റും വച്ച് മാറാൻ തയ്യാറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. ഒരു തര്‍ക്കത്തിന്‍റെയും കാര്യമില്ലെന്നും എല്ലാവരുമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തിയാൽ ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് ദേശീയ നേതാവിനെ രംഗത്തിറക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ തൃശൂരും വയനാടും ഒഴിച്ചിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ബിഡിജെഎസിന്‍റെ നീക്കം. രാഹുൽ മത്സരത്തിനെത്തിയാൽ തുഷാര്‍ വെള്ളാപ്പള്ളി തന്നെ വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യമാണ് ബിഡിജെഎസിൽ ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപിയും ബിഡിജെഎസുമായി നിലവിൽ തര്‍ക്കങ്ങളില്ലെന്ന പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.