പ്രഗ്യ സിംഗിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല; ബിജെപി നേതാവ് ഫാത്തിമ റസൂൽ സിദ്ദിഖി
മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ പ്രഗ്യ സിംഗ് നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചു.
ഭോപ്പാൽ: ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മധ്യപ്രദേശിലെ ബിജെപി മുസ്ലിം നേതാവായ ഫാത്തിമ റസൂൽ സിദ്ദിഖി. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യ സിംഗിന്റെ സ്ഥാനാർത്ഥിത്വം വർഗീയവും അരോചകവുമാണെന്ന് ഫാത്തിമ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ പ്രഗ്യ സിംഗ് നടത്തിയ അധിക്ഷേപ പരാമര്‍ശം തന്നെ വളരെയധികം വേദനിപ്പിച്ചു. രാജ്യത്ത് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ധര്‍മ്മ യുദ്ധം ആണെന്ന പ്രഗ്യ സിംഗിന്റെ പരാമർശമൊക്കെ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് തന്നെ പിന്നോടടിപ്പിച്ചു. കർക്കറയ്ക്കെതിരെ നടത്തിയ ധർമ്മ യുദ്ധ പരാമർശം തന്റെ സമുദായത്തിനും അംഗീകരിക്കാനാകുന്നതല്ലെന്നും ഫാത്തിമ പറഞ്ഞു.
പ്രഗ്യ സിംഗ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ പ്രതിച്ഛായതന്നെ തകരുന്നതിന് കാരണമായി. മുസ്ലിങ്ങളുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് ശിവരാജ് സിംഗ് ചൗഹാൻ. ഗംഗ ജമുന തെഹ്സിബിന്റെ (മതനിരപേക്ഷ സംസ്കാരം) ശക്തമായ വക്താവാണ് അദ്ദേഹം എന്റെ സമുദായത്തിലെ അംഗങ്ങൾക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണുള്ളതെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഏക മുസ്ലീം സ്ഥാനാർഥിയാണ് ഫാത്തിമ. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭോപ്പാൽ സോർത്ത് സീറ്റിൽ നിന്നാണ് ഫാത്തിമ ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിലും ബിജെപിയുടെ സജീവപ്രവർത്തകയാണ് ഫാത്തിമ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന റസൂൽ അഹമ്മദ് സിദ്ദിഖിയുടെ മകളാണ് ഫാത്തിമ.