രമ്യയുടെ വിജയത്തില്‍ വിജയരാഘവന്റെ പങ്ക്; പരിഹസിച്ച് എന്‍ എസ് മാധവന്‍
'എ വിജയരാഘവന്‍ ഈ വീടിന്‍റെ ഐശ്വര്യം. ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്'- എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.
തിരുവനന്തപുരം: ഇടതുപക്ഷം ഉറച്ച വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റെ അട്ടിമറി വിജയത്തില്‍ എ വിജയരാഘവനെ പരിഹസിച്ച് എന്‍ എസ് മാധവന്‍റെ ട്വീറ്റ്. 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
'എ വിജയരാഘവന്‍ ഈ വീടിന്‍റെ ഐശ്വര്യം. ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്'- എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി ആളുകളാണ് എന്‍ എസ് മാധവന്‍റെ ട്വീറ്റിന് താഴെ കമന്‍റുകളുമായി സജീവമായത്.
രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖര്‍ രമ്യയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. 'സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല'- ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍. പൊന്നാനിയിൽ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടിയെന്ന നിലയിൽ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നത്.
എന്നാല്‍ ജനവിധി പുറത്തുവന്നപ്പോള്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ച് മികച്ച ഭൂരിപക്ഷത്തോടെയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയം ഉറപ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി കെ ബിജു കഴിഞ്ഞ തവണ നേടിയ 37,312 വോട്ടിന്‍റെ ഭൂരിപക്ഷത്തെയാണ് രമ്യ ഇത്തവണ അഞ്ചിരട്ടിയോളമാക്കി തിരുത്തിയത്.
"എ വിജയരാഘവൻ ഈ വീടിന്‍റെ ഐശ്വര്യം"
— N.S. Madhavan این. ایس. مادھون (@NSMlive) May 23, 2019
ആലത്തൂരിൽ ഒരു വീട്ടിൽ പ്രത്യക്ഷപ്പെടാവുന്ന ബോർഡ്