വോട്ടെണ്ണലിന് തൊട്ടുമുൻപ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു
നിരവധി തവണ വെടിയുതിർത്ത അക്രമികൾ ഇദ്ദേഹത്തിന്റെ കഴുത്ത് മൂർച്ചയേറിയ കത്തി കൊണ്ട് അറുത്ത ശേഷമാണ് മടങ്ങിയത്
ഭുബനേശ്വർ: ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.
വെടിയുതിർത്ത ശേഷം അക്രമികൾ ഇദ്ദേഹത്തിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. കാർ പിന്തുടർന്ന അക്രമി സംഘം ജേന കാറിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബിജെപിയുടെ കുർദ മണ്ഡലം നേതാവ് മംഗുലി ജേനയ്ക്കും വെടിയേറ്റിരുന്നു. ഈ കേസിൽ അഞ്ച് പേരെ പിടികൂടിയിരുന്നു.