സര്‍വകക്ഷി യോഗത്തിലും പാര്‍ലമെന്‍റിലും രാജ്നാഥ് സിംഗ് ഉറപ്പ് നല്‍കിയതാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള സുരക്ഷ നല്‍കാമെന്ന്. ആ ഉറപ്പിന് എന്ത് സംഭവിച്ചുവെന്ന് പറയണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു

ശ്രീനഗര്‍: ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന തീരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ള. മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന ഇലക്ഷന്‍ കമ്മീഷന്‍റെ തീരുമാനം പാകിസ്ഥാനും, ഭീകരവാദികള്‍ക്കും ഹുറിയത്തുകള്‍ക്കും മുന്നില്‍ കീഴടങ്ങുന്നത് പോലെ തന്നെയാണെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ വിമര്‍ശിച്ചു.

കൃത്യമായ സമയത്ത് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത് ഈ സാഹചര്യത്തില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. 1996 മുതല്‍ ജമ്മു കശ്മീരില്‍ കൃത്യമായ സമയത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. സര്‍വകക്ഷി യോഗത്തിലും പാര്‍ലമെന്‍റിലും രാജ്നാഥ് സിംഗ് ഉറപ്പ് നല്‍കിയതാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള സുരക്ഷ നല്‍കാമെന്ന്.

ആ ഉറപ്പിന് എന്ത് സംഭവിച്ചുവെന്ന് പറയണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. ഏഴ് ഘട്ടങ്ങളായാവും ഇത്തവണ പൊതുതെര‍ഞ്ഞെടുപ്പ് നടക്കുക. അതിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.