വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ മുതല്‍ ഇ-മെയിലുകള്‍ അയച്ചും ലഭിച്ച മെയിലുകള്‍ക്ക്‌ മറുപടി അയച്ചും തിരക്കിലായിരുന്നു മോദി.

ദില്ലി: രാജ്യമെങ്ങും വോട്ടെണ്ണലിന്റെ ആകാംക്ഷാനിമിഷങ്ങളിലേക്ക്‌ മുഴുകിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇ-മെയിലുകള്‍ അയയ്‌ക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌. ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ അദ്ദേഹം വോട്ടെണ്ണല്‍ വിവരങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചതേയില്ല. വന്‍വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമായിരുന്നു മോദിയുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നത്‌.

വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ മുതല്‍ ഇ-മെയിലുകള്‍ അയച്ചും ലഭിച്ച മെയിലുകള്‍ക്ക്‌ മറുപടി അയച്ചും തിരക്കിലായിരുന്നു മോദി. പത്തരയോടെയാണ്‌ ആ ജോലി പൂര്‍ത്തിയാക്കി അദ്ദേഹം ടെലിവിഷനിലെ വാര്‍ത്തകളിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളറിയാനും പാര്‍ട്ടി നേതാക്കളോട്‌ ഫോണില്‍ സംസാരിക്കാനും ഈ സമയം അദ്ദേഹം വിനിയോഗിച്ചു. ജനവിധി അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍.

ബിജെപി വിജയം ഉറപ്പായതോടെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ വിദേശ നേതാക്കളുടെ ഫോണ്‍ വിളികള്‍ വന്നുതുടങ്ങിയത്‌. അഭിനന്ദനങ്ങളറിയിച്ചുള്ള വിളികള്‍ക്ക്‌ നന്ദി അറിയിച്ച അദ്ദേഹം പിന്നീട്‌ ബിജെപി ആസ്ഥാനത്തേക്ക്‌ പോയി. അവിടെ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കണ്ടു. പാര്‍ട്ടി നേതാക്കളുമായി ഭാവി കാര്യങ്ങളില്‍ ചര്‍ച്ചയും നടത്തിയാണ്‌ അന്നത്തെ ദിവസം അദ്ദേഹം അവസാനിപ്പിച്ചത്‌.