കോ-ലീ-ബീ സഖ്യമെന്ന പ്രസ്താവന കോടിയേരി പരാജയം സമ്മതിച്ചതിന്‍റെ തെളിവെന്ന് ഉമ്മന്‍ചാണ്ടി
അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് വിജയം നേടുമെന്ന് ഉമ്മന്‍ചാണ്ടി. കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവാണ്. ഇന്ത്യയിൽ പോരാട്ടം മോദിയും രാഹുലും തമ്മിലാണ്. ഇക്കാര്യം ബംഗാളിലെ സിപിഎം നേതാക്കൾ വരെ സമ്മതിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം. ഒന്നാം യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്കൊപ്പം വോട്ടു ചെയ്തവരാണ് സിപിഎമ്മെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ആചാരങ്ങളുടെ പേരിലുണ്ടായ വിഷയങ്ങൾ ജനങ്ങളെ സ്വാധീനിക്കും. മതേതരത്വത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ലീഗ് - എസ്‍ഡിപിഐ ചർച്ച നടന്നിട്ടില്ല. എസ്‍ഡിപിഐയെ ആശ്രയിക്കേണ്ട കാര്യം ലീഗിനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോൺഗ്രസ് വിട്ടവർ തെറ്റ് ബോധ്യമാകുമ്പോൾ തിരിച്ചുവരും. ബിജെപിക്കെതിരെ എല്ലാ മതേതര പാർട്ടികളുമായും കോൺഗ്രസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.