ഇത്തവണത്തെ ലോകസഭാ സീറ്റില്‍ മത്സരിക്കുമെന്ന് മാത്രമല്ല, പത്തനംതിട്ടയില്‍ ബിജെപി പിന്തുണ കിട്ടിയാല്‍ വാങ്ങുമെന്നും ബിജെപിയെ മോശം പാർട്ടിയായി കാണുന്നില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇതിനിടെ ഇന്ന് കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ പ്രചാരണമാരംഭിക്കാനിരിക്കുകയാണ്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടെന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയ പി സി ജോര്‍ജ് പിന്നീട് പിന്മാറിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തന്നെ വഞ്ചിച്ചെന്നാരോപിച്ചാണ് ഇത്തവണത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പി സി ജോര്‍ജ് പറഞ്ഞത്. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന രീതിയില്‍ വാക്കു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പിന്‍മാറിയതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് പി സി ജോര്‍ജ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ചർച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീടിവരെ കണ്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. 26-ന് കോട്ടയത്ത് ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് മുന്നണിയിൽ ചേർക്കണമെന്ന കത്ത് നൽകിയതെന്നും ജോർജ് പറഞ്ഞു. വൈസ് ചെയർമാൻമാരായ ഇ.കെ. ഹസൻകുട്ടി, ഭാസ്‌കരപിള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

നേരത്തെ വീണ ജോര്‍ജിനെ ഇടതുപക്ഷം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴാണ് വീണ ജോര്‍ജല്ല, വീഴാത്ത ജോര്‍ജിനെയാണ് ആവശ്യമെന്നും താനും പത്തനംതിട്ടയില്‍ മത്സരിക്കാനുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞത്. എന്നാല്‍‌ പിന്നീട് മത്സരിക്കുന്നതില്‍ നിന്നും ജോര്‍ജ് പിന്‍മാറിയിരുന്നു.