ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം നടക്കില്ല. വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമെന്ന് പി ജെ കുര്യന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം അപ്പാടെ നടക്കുമെന്ന സംശയം ആര്‍ക്കും വേണ്ടെന്ന് പി ജെ കുര്യന്‍. ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം നടക്കില്ല. വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമെന്ന് പി ജെ കുര്യന്‍ പറ‌ഞ്ഞു. 

ഇതിന് ഡിസിസികളുടെ അഭിപ്രായം എടുത്തിട്ടുണ്ട്. കേരളത്തിന്‍റെ ചാര്‍ജുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എല്ലാ ജില്ലകളിലും സന്ദര്‍ശിച്ച് അഭിപ്രായം എടുത്തിട്ടുണ്ട്. എഐസിസിക്ക് തന്നെ വിജയാസധ്യത അറിയാനുള്ള വഴികളുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇതുവരെയും തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനുള്ള വിമുഖത അറിയിച്ച് കഴിഞ്ഞു. കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എ പി അനില്‍ കുമാര്‍, കെ സുധാകരന്‍, എന്നിവരടക്കം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്ന് സുധാകരന്‍ മത്സരിക്കുമെന്നാണ് ഒടുവിലത്തെ തീരുമാനം.