'ഇടതുപക്ഷം അപ്രസക്തമാകില്ല. സൂര്യൻ അസ്തമിക്കുന്നില്ല, കാർ മേഘങ്ങൾക്ക് ക്ഷണിക നേരത്തേക്ക് മറച്ചു വെയ്ക്കാമെന്നു മാത്രം'

കൊച്ചി: ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ തോല്‍വിയില്‍ വിശദീകരണവുമായി എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പി രാജീവ്. മോദി ഭയം യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചതാണ് പരാജയത്തിന് കാരണമെന്നാണ് രാജീവിന്‍റെ വിലയിരുത്തല്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിലാകെ പ്രകടമായ പ്രവണതകൾ ഏറ്റവും ശക്തമായി പ്രതിഫലിക്കാവുന്ന സാമൂഹ്യഘടനയുള്ള മണ്ഡലമാണ് എറണാകുളം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകൾ ലഭിച്ചെങ്കിലും അതിനെയെല്ലാം തീർത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത് . മോദി ഭീതി യു ഡി എഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങൾ ഭീതിയുടെ ഇരുട്ടിൽ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിച്ച് തിരുത്തും- രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പൊതുപ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് പാർലമെന്ററി രംഗം. വിജയിക്കാനായില്ലെങ്കിലും ഇതും ഒരു അനുഭവമാണ്. ഓരോ അനുഭവവും ഓരോ പാoമാണ്. കേരളത്തിലാകെ പ്രകടമായ പ്രവണതകൾ ഏറ്റവും ശക്തമായി പ്രതിഫലിക്കാവുന്ന സാമൂഹ്യഘടനയുള്ള മണ്ഡലമാണ് എറണാകുളം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകൾ ലഭിച്ചെങ്കിലും അതിനെയെല്ലാം തീർത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത്. മോദി ഭീതി യു ഡി എഫിലേക്ക് കേന്ദ്രീകരിച്ചു. ചരിത്ര അനുഭവങ്ങൾ ഭീതിയുടെ ഇരുട്ടിൽ മറന്നതായി നടിച്ചു. ഇതല്ലാതെയും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിച്ച് തിരുത്തും. 

വോട്ടു ചെയ്ത 322110 പേർക്ക് നന്ദി. വോട്ടു ചെയ്യാത്തവരോടും സ്നേഹം. വിജയിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇന്നലെകളിലേതുപോലെ തന്നെ ജനങ്ങൾക്കൊപ്പം എല്ലാ നല്ല കാര്യങ്ങൾക്കും .. ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെങ്കിൽപ്പോലും നിരന്തരമായ പോരാട്ടം അനിവാര്യമാകുന്ന കാലത്ത് പാർലമെണ്ടിന് പുറത്തുള്ള ജനകീയ പോരാട്ടങ്ങളിൽ അടിയുറച്ചു നിൽക്കാം. 
ഇടതുപക്ഷം അപ്രസക്തമാകില്ല.

സൂര്യൻ അസ്തമിക്കുന്നില്ല, കാർ മേഘങ്ങൾക്ക് ക്ഷണിക നേരത്തേക്ക് മറച്ചു വെയ്ക്കാമെന്നു മാത്രം. കൂടുതൽ പ്രകാശത്തോടെ ഇടതു പക്ഷ രാഷ്ട്രീയം ശക്തിപ്പെടുക തന്നെ ചെയ്യും. 
വിശ്രമ രഹിതമായി പ്രവർത്തിച്ച പ്രിയപ്പെട്ടവരെ , നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയൻ ഗോവണി പോലെയാണ്. കയറ്റിറക്കങ്ങൾ, വളവു തിരിവുകൾ.... തിരിച്ചിറങ്ങുകയണോയെന്ന് തോന്നിയെന്നു വരാം, എന്നാൽ ചരിത്രത്തിന്റെ പ്രയാണം മുന്നോട്ട് തന്നെ. എല്ലാ തിരിച്ചടികളിൽ നിന്നും പാഠം ഉൾകൊണ്ട്, തിരുത്തി, കൂടുതൽ കരുത്തോടെ.