കഴിഞ്ഞ അറുപത് ദിവസത്തെ കണക്കെടുത്താൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ എണ്ണം 214 ആണ്. ഇതിൽ കേരളത്തിലെ കൊല്ലം ബൈപ്പാസും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്ധതികളും ഉൾപ്പെടുന്നു
ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ട് കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ. ഇതിനായി മോദി നടത്തിയത് 28 യാത്രകൾ. ഉത്തര്‍പ്രദേശിൽ 32500 കോടി രൂപയുടെ താപവൈദ്യുത പദ്ധതിയാണ് മോദി ഏറ്റവും ഒടുവിൽ ഉദ്ഘാടനം ചെയ്തത്.
ഫെബ്രുവരി 8 മുതൽ മാര്‍ച്ച് 9 വരെ നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര തുടങ്ങിയത് ചത്തീസ്ഗഡിൽ നിന്നായിരുന്നു. ദേശീയപാതകളുടെ നവീകരണം, പുതിയ റെയിൽവെ ലൈനുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജ്, സ്കൂളുകൾ, ഗ്യാസ് പൈപ്പ് ലൈൻ, ചെന്നൈ, പട്ന ഉൾപ്പടെയുള്ള വിവിധ മെട്രോ പദ്ധതികൾ ഒടുവിൽ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര് നോയിഡയിൽ 32,000 കോടി രൂപയുടെ താപവൈദ്യുത നിലയം അങ്ങനെ 30 ദിവസം കൊണ്ട് മോദി ഉദ്ഘാടനം ചെയ്ത് 157 പദ്ധതികൾ. വിവിധ സംസ്ഥാനങ്ങളിലേക്കായി 28 യാത്രകൾ.
മൂന്ന് തവണ ഉത്തര്‍പ്രദേശിലെത്തി. ബീഹാറില്‍ റോഡുകളും പാലങ്ങളും ഉൾപ്പടെ 33000 കോടി രൂപയുടെ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. . തമിഴ്നാട്ടിന് 5000 കോടി രൂപയുടെ ദേശീയ പാത പദ്ധതി. കഴിഞ്ഞ അറുപത് ദിവസത്തെ കണക്കെടുത്താൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ എണ്ണം 214 ആണ്. ഇതിൽ കേരളത്തിലെ കൊല്ലം ബൈപ്പാസും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്ധതികളും ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പുള്ള മാസം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉദ്ഘാടനങ്ങളിൽ നിന്ന് വിട്ടുനിന്നു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പുവരെ ഉദ്ഘാടന ചടങ്ങുകളിൽ നിറഞ്ഞുനിൽക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്.
