കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ സാധിക്കാതെ വന്നത് കൊണ്ടാണ് ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായത്. നേരത്തെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം കോൺഗ്രസിന് വേണ്ടി സീവമായി രംഗത്തുണ്ടായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്.

ലഖ്‌നൗ: ഒറ്റനോട്ടത്തിൽ ആർക്കും തോന്നും ഇത് സാക്ഷാൽ മോദി തന്നെയാണെന്ന്. അത് തന്നെയാണ് അഭിനന്ദൻ പതകിനെ പ്രശസ്തനാക്കിയതും. മോദി 2014 ൽ ഇന്ത്യൻ ജനതയുടെ പ്രതീക്ഷയായി വളർന്നപ്പോൾ അഭിനന്ദൻ പതകിന് ആവശ്യക്കാരേറെയായിരുന്നു.

അതിനാൽ തന്നെയാണ് മോദി ലഖ്‌നൗവിൽ നാമനി‍ർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഇന്ത്യൻ രാഷ്ട്രീയ ലോകം ഒന്നമ്പരന്നത്. പക്ഷെ യഥാ‍ർത്ഥ മോദിയായിരുന്നില്ല മറിച്ച് അപരനാണ് സ്ഥാനാ‍ർത്ഥിയായി രംഗത്ത് വന്നത്.

ലഖ്‌നൗവിൽ മാത്രമല്ല, മോദി മത്സരിക്കുന്ന വാരണാസിയിലും ഇദ്ദേഹം മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26 ന് വാരണാസി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

"ഞാനൊരു ഡമ്മി സ്ഥാനാർത്ഥിയല്ല. ഞാൻ വ്യാജ വാഗ്ദാനങ്ങൾക്ക് എതിരായാണ് മത്സരിക്കുന്നത്. മറ്റാരും എന്റെ എതിരാളിയല്ല. ജയിച്ചാൽ ഞാൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും," അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി രംഗത്തിറങ്ങിയ അദ്ദേഹം പിന്നീട് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന് വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പായപ്പോൾ മോദിയുടെ അപരന് കോൺഗ്രസ് സീറ്റ് നൽകിയില്ല. ഇതേ തുട‌ർന്നാണ് ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്.