അഞ്ച് വർഷത്തിനിടയിൽ സ്വന്തം മണ്ഡലത്തിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദിക്ക് സമയം കിട്ടിയില്ല; പ്രിയങ്ക ഗാന്ധി
ദരിദ്രരെ സഹായിക്കാനല്ല മറിച്ച് സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
ഫൈസാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സ്വന്തം മണ്ഡലമായ വാരണാസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമയം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫൈസാബാദിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സ്വന്തം മണ്ഡലത്തിൽ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു.
'അമേരിക്ക, ജപ്പാന്‍, ചൈന, തുടങ്ങി ലോകം മുഴുവനുമുള്ള രാജ്യങ്ങൾ മോദി സന്ദര്‍ശിച്ചു. എന്നാല്‍ സ്വന്തം മണ്ഡലം മാത്രം സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടിയില്ല. ഇവിടെയുള്ള ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഒന്നും തന്നെ ചെയ്തില്ല. ഇത് വലിയൊരു വിഷയമാണ്. ഈ സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതിലൂടെ കാട്ടിത്തരുകയാണ്'-പ്രിയങ്ക പറഞ്ഞു. ദരിദ്രരെ സഹായിക്കാനല്ല മറിച്ച് സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരും ജനവിരുദ്ധരുമാണെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തുള്ള എല്ലാ സ്ഥാപനങ്ങളെയും ഭരണഘടനെയും ജനാധിപത്യത്തെയും നശിപ്പിക്കുന്നതിനുവേണ്ടിയാണ് അവർ പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. നിങ്ങളുടെ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് മനസ്സിരുത്തി ചിന്തിക്കേണ്ട സമയമായെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.