Asianet News MalayalamAsianet News Malayalam

ഇത് വ്യക്തമാക്കുന്നത് കോൺഗ്രസിന്റെ 'ധാര്‍ഷ്‌ട്യം'; ദിഗ്വിജയ് സിങിനെതിരെ നരേന്ദ്രമോദി

രാജ്ഘറിൽ പോയി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം എന്തിന് ഭയക്കണം. കന്നി വോട്ടർമാർക്ക് ഒരു തെറ്റായ മാതൃകയാണ് ദിഗ്വിജയ് സിങ് നൽകുന്നതെന്നും മോദി കുറ്റപ്പെടുത്തി.
 

pm modi says digvijaya singh note vote just a sign of congress arrogance
Author
Bhopal, First Published May 13, 2019, 3:01 PM IST

ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാത്ത മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായി ദിഗ്വിജയ് സിങിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിഗ്വിജയ് സിങിന്റെ നടപടി കോൺഗ്രസിന്റെ ധാര്‍ഷ്‌ട്യത്തെയാണ് വ്യക്തമാക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. മധ്യപ്രദേശിലെ രത്ലാമിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കോൺഗ്രസിന്റെ ധാര്‍ഷ്‌ട്യത്തിന്റെ സൂചനയാണ് ദിഗ്വിജയ് സിങിന്റെ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നത്. ഞാൻ അഹമ്മദാബാദിലേക്ക് പോയി വോട്ട് ചെയ്തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വിദൂര സ്ഥലങ്ങളിൽ ആയിരുന്നിട്ട് പോലും വോട്ട് ചെയ്യാനായി എത്തിച്ചേർന്നു. എന്നാൽ ‘ദിഗ്ഗി രാജ’ (ദിഗ്വിജയ് സിങ്) ജനാധിപത്യത്തെ കുറിച്ച് ഒട്ടും ചിന്താകുലനല്ല. അദ്ദേഹത്തെ പറ്റിയും ഭോപ്പാലിലെ സീറ്റിനെ കുറിച്ചും മാത്രമാണ് ദിഗ്വിജയ് സിങ് ചിന്തിക്കുന്നത്'- മോദി പറഞ്ഞു.

രാജ്ഘറിൽ പോയി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം എന്തിന് ഭയക്കണം. കന്നി വോട്ടർമാർക്ക് ഒരു തെറ്റായ മാതൃകയാണ് ദിഗ്വിജയ് സിങ് നൽകുന്നതെന്നും മോദി കുറ്റപ്പെടുത്തി.

മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് ദിഗ്വിജയ് സിങ് മത്സരിക്കുന്നത്. ബിജെപിയുടെ സ്വാധി പ്രഗ്യാ സിങ് താക്കൂറാണ് എതിർ സ്ഥാനാർത്ഥി. ഭോപ്പാലിൽ നിന്ന് 136 കിലോമീറ്റര്‍ അകലെയുള്ള രാജ്ഘറിൽ ആയിരുന്നു ദിഗ്വിജയ് സിങിന്  വോട്ട്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലായതിനാൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. വോട്ടു ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios