Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം; യുവാവിനെതിരെ കേസെടുത്തു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. മുസ്ഫിറിന്‍റെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

police take case against man who claim in evm sabotage in malappuram
Author
Malappuram, First Published Mar 8, 2019, 10:43 AM IST

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിൽ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉന്നയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം മഞ്ചേരി സ്വദേശി മുസ്ഫിർ കാരക്കുന്നിനെതിരെ എടവണ്ണ പൊലീസാണ് കേസെടുത്തത്.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. മുസ്ഫിറിന്‍റെ ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍റായിരുന്നു മുസ്ഫിര്‍ കാരക്കുന്ന്. തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയില്‍നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ എത്തിയെന്നെന്നും, ഉപതെരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നുമായിരുന്നു മുസ്ഫിറിന്‍റെ അവകാശ വാദം. അഞ്ച് കോടിയാണ് അവര്‍ ആവശ്യപ്പെട്ടത്.  നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ കൃത്രിമം നടത്തിയാണ് വിജയിച്ചതെന്നും ഇവര്‍ സൂചിപ്പിച്ചതായി മുസ്ഫിര്‍ പറഞ്ഞിരുന്നു. 

ജില്ലയില്‍ ഇടത് സ്വതന്ത്രർ ജയിച്ച താനൂരിലും നിലമ്പൂരിലുമായാണ് കൃത്രിമം നടന്നെന്ന അഭ്യൂഹങ്ങൾ ഇതോടെ പരന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എം എൽ എമാരായ വി അബ്ദുറഹ്മാനും പി വി അൻവറും രംഗത്തെത്തി. സംഭവം വിവാദമായത്തോട ഇതേക്കുറിച്ച് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തിൽ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണം തെറ്റെന്ന് തെളിഞ്ഞാതോടെയാണ് ശിക്ഷാനടപടി.

Follow Us:
Download App:
  • android
  • ios