പ്രസ്താവന ചട്ടവിരുദ്ധം; പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്
ഹേമന്ത് കർക്കറെയെപ്പറ്റി നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത്
ഭോപ്പാൽ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്ക്കതിരായ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. ഹേമന്ത് കർക്കറെയെപ്പറ്റി നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത്
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ചിരുന്നെന്നാണ് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഗ്യ സിങ് ഠാക്കൂറിന്‍റെ വിവാദ പ്രസ്താവന.
തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ത് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും പ്രഗ്യ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൈയടികളോടെയാണ് പ്രഗ്യയുടെ വാക്കുകളെ കൂടെയെത്തിയ ബിജെപി നേതാക്കൾ വരവേറ്റത്.
പ്രഗ്യ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രഗ്യ സിങ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കർക്കറെയെ അധിക്ഷേപിച്ചുവെന്നും വ്യാപക വിമര്‍ശനമുയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് പ്രഗ്യ സിങിന്‍റെ പ്രസ്താവന പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയത്.