'ഭയപ്പെട്ടിരുന്നുവെങ്കിൽ, അവൾ വീട്ടിലിരുന്നേനെ. ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലായിരുന്നു. നല്ലതിനുവേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇവിടെ തന്നെ ഉണ്ടാകും'- പ്രിയങ്ക പറഞ്ഞു.
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുന്നില്ലെന്ന തീരുമാനം ഭയപ്പെട്ടതുകൊണ്ട് എടുത്തതല്ലെന്നും പാർട്ടിയുടെ തീരുമാനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താൻ ഭയപ്പെട്ടിരുന്നുവെങ്കിൽ വീട്ടിൽ ഇരിക്കേണ്ടി വരുമായിരുന്നുവെന്നും ഒരിക്കലും രാഷ്ട്രീയത്തിൽ വരില്ലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിലെ അമേഠിയയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വേണ്ടി പ്രചാരണം നടത്തവേ മാധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രിയങ്ക. 'ഭയപ്പെട്ടിരുന്നുവെങ്കിൽ, അവൾ വീട്ടിലിരുന്നേനെ. ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ലായിരുന്നു. നല്ലതിനുവേണ്ടിയാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഇവിടെ തന്നെ ഉണ്ടാകും'- പ്രിയങ്ക പറഞ്ഞു.
വാരണാസിയിൽ നിന്നും മത്സരിച്ചിരുന്നുവെങ്കിൽ ആ മണ്ഡലത്തിൽ മാത്രമായി ഞാൻ ഒതുങ്ങിപ്പോകുമായിരുന്നു. എല്ലാ സ്ഥാനാർത്ഥികളും അവരവരുടെ മണ്ഡലത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിക്കാറുണ്ട്. അവരെ എനിക്ക് നിരാശപ്പെടുത്താൻ സാധിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്ക ഗാന്ധി വാരണസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും നീണ്ടുനിന്ന സസ്പെന്‍സിനും ഒടുവിലാണ് വാരാണസിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച അജയ് റായിയെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മത്സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നിരുന്നു.
