സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ പത്രിക നല്‍കിയത്.

അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സിറ്റിങ്ങ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു പത്രികാ സമര്‍പ്പണം. എതിര്‍സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Add Asianetnews as a Preferred SourcegooglePreferred

ബി ജെ പി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനം. പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വാദ്രയും മക്കളും രാഹുലിന്‍റെ റോഡ് ഷോയിൽ പങ്കെടുത്തു. കഴിഞ്ഞ 15 വർഷമായി രാഹുൽ ഗാന്ധിയാണ് അമേഠി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

അമേഠിയ്ക്ക് പുറമേ വയനാട് മണ്ഡലത്തിൽ നിന്ന് കൂടി രാഹുൽ ഇത്തവണ ജനവിധി തേടുന്നുണ്ട്. രാഹുൽ ഗാന്ധി ഏപ്രിൽ നാലിന് വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. അമേഠിയിൽ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. അതേസമയം, റായ്ബറേലി മണ്ഡലത്തിൽ സോണിയാ ഗാന്ധി നാളെ പത്രിക നല്കും.