ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും

വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ഒൻപത് മണിയോടെയാകും രാഹുൽ തിരുനെല്ലിയിലെത്തുക. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗമാണ് ക്ഷേത്രത്തിലെത്തും. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദർശനം.

രാഹുൽ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും കോൺഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കർശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശമായതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.

1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. അന്ന് കെ കരുണാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചിതാഭസ്മം പാപനാശിനിയിൽ നിമഞ്ജനം ചെയ്തത്. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ശേഷം രാഹുൽ കോയമ്പത്തൂരിലേക്ക് മടങ്ങും