പത്രികാ സമർപ്പണത്തിനെത്തുന്ന രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് സംസ്ഥാനത്തെ കോണഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ വലിയ ആവേശത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. ബൂത്ത് തല കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടാണ് വയനാട്ടിലെ കോൺഗ്രസ് നേതൃത്വം രാഹുലിന്‍റെ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇന്നലെ രാത്രി ഏറെ വൈകിയും പല പ്രദേശങ്ങളിലും ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണവും മീറ്റിംഗുകളും തുടർന്നിരുന്നു.

രാഹുൽ എത്തുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വയനാട്ടിലെത്തും. പ്രചാരണ പരിപാടികൾക്ക് രൂപം നൽകുന്നതിനും ഒരുക്കങ്ങൾ വിലയിരുത്താനുമായി നാളെ സുൽത്താൻ ബത്തേരിയിൽ കോൺഗ്രസിന്‍റെ നേതൃയോഗം ചേരും. മൂന്നാം തിയതി വൈകീട്ടാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുക. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതിയായ ഏപ്രിൽ നാലിന് പത്രിക സമർപ്പിക്കും.

മൂന്നാം തിയതി കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിലായിരിക്കും തങ്ങുക. അവിടെവെച്ച് കോൺഗ്രസിലെയും മുസ്ലിം ലീഗിലേയും ഉന്നത നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. എഐസിസിയുടെ ചില മുതിർന്ന നേതാക്കളും രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. 

പത്രികാ സമർപ്പണത്തിനെത്തുന്ന രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകുമെന്നാണ് സംസ്ഥാനത്തെ കോണഗ്രസ് നേതാക്കൾ നൽകുന്ന സൂചന. വലിയ ഒരുക്കങ്ങളോടെയാണ് രാഹുലിനെ വരവേൽക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതല നൽകിയിരിക്കുന്നത്.

രാഹുൽ കേരളത്തിലെത്തുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ 10 മണിക്ക് കരിപ്പൂരിലെത്തി. തുടർന്ന് വയനാട്ടിലെത്തി സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തും. കേരളത്തിൽ രാഹുലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം വലിയ സുരക്ഷാ സന്നാഹങ്ങളായിരിക്കും ഒരുക്കുക. ബത്തേരിയിലാകും രാഹുലിന്‍റെ സുരക്ഷാ സേന ക്യാമ്പ് ചെയ്യുക.

അതേസമയം ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതിനൊപ്പം സഹകരിക്കുന്ന കേരളാ കോൺഗ്രസ് ഇടതുമുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതിന് ശേഷം മാത്രം പ്രചാരണ പരിപാടികളിൽ പങ്കെടുത്താൽ മതിയെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

വയനാട്ടിലെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിന്ന് കേരളാ കോൺഗ്രസിനോട് വിട്ടുനിൽക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതിനൊപ്പമുള്ള സഖ്യം അവസാനിപ്പിച്ചില്ലെങ്കിൽ കോട്ടയത്ത് പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.