''ഒരിടത്തല്ല, മൂന്നിടത്താണ് ഒരേ പരാമർശം എ വിജയരാഘവൻ ആവർത്തിച്ചത്. ഇത് നാക്കുപിഴയല്ല. മനഃപൂർവം എന്നെ അപമാനിക്കാൻ പറഞ്ഞതാണ്. പരാതിയിൽ ഉറച്ചു നിൽക്കും'', എന്ന് രമ്യ ഹരിദാസ്. 

ആലത്തൂർ: തനിക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂർവമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവൻ ഈ പ്രസ്താവന ആവർത്തിച്ചു. അതു കൊണ്ട് തന്നെ നൽകിയ പൊലീസ് പരാതിയിൽ ഉറച്ചു നിൽക്കുമെന്നും രമ്യ ഹരിദാസ് 'ന്യൂസ് അവറിൽ' പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''എൽഡിഎഫിന്‍റെ കൺവീനർ എനിക്കെതിരെ പോരാടേണ്ടത് ആശയപരമായിട്ടാണ്. പ്രത്യേകിച്ച് നവോത്ഥാനത്തിനും വനിതാമതിലിനും വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്‍റെ പ്രതിനിധി എന്ന നിലയിൽ. എന്‍റെ പ്രായത്തിലുള്ള ഒരു മകളുണ്ടെങ്കിൽ വിജയരാഘവൻ ഇങ്ങനെ സംസാരിക്കുമോ?'', രമ്യ ഹരിദാസ് ചോദിക്കുന്നു.

''സ്ത്രീയെന്ന നിലയിൽത്തന്നെയാണ് താൻ അപമാനിതയായതെന്ന് രമ്യ പറയുന്നു. 'ആലത്തൂരിലെ ആ പെൺകുട്ടിയില്ലേ' എന്ന ചോദ്യത്തിൽത്തന്നെ മോശം അർത്ഥമുണ്ട്. അതിൽ നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. വ്യക്തിപരമായ പരാമർശങ്ങൾ നടത്തേണ്ടതില്ല. അത് ശരിയല്ലെന്ന് പോസ്റ്ററൊട്ടിക്കുന്ന, ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്ന ആലത്തൂരിലെ സഖാക്കൾക്കറിയാം. അത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതുമാണ്'', രമ്യ പറയുന്നു.