35കാരിയായ റോസി ഉള്‍പ്പെടെ ആയിരങ്ങളാണ് അന്ന് രാജീവ് ഗാന്ധിയെ കാത്തുനിന്നത്. രാജീവിനെപ്പോലെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും റോസി സ്നേഹിച്ചു. ബുധനാഴ്ച വണ്ടൂരിലെത്തിയ രാഹുലിനെ കാണാനും റോസി പോയിരുന്നു
നിലമ്പൂര്‍: ചുങ്കത്തറ സ്വദേശി റോസി മാനുവലിന് ഇന്ന് സ്വപ്നസാക്ഷാത്കാരത്തിന്‍റെ ദിവസം. പ്രിയങ്ക ഗാന്ധിയെ അടുത്ത് കാണണം. പറ്റിയാൽ ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നുമുള്ള ആഗ്രഹമാണ് നടന്നത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലൂടെ റോസി പങ്കുവെച്ച തന്‍റെ ഈ ആഗ്രഹം കോണ്‍ഗ്രസ് നേതാക്കള്‍ കാണുകയും അതിനുള്ള അവസരം ഒരുക്കുകയുമായിരുന്നു.
ഉച്ചക്ക് മൂന്ന് മണിയോടെ പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തി. ഏറെ പ്രതീക്ഷയുമായി 67കാരിയായ റോസിയുമെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്ന ആര്യാടൻ മുഹമ്മദ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിവരം പ്രിയങ്കാ ഗാന്ധിയെ അറിയിച്ചു. പ്രിയങ്കയുടെ പ്രസംഗശേഷം റോസിയെ സ്റ്റേജിലേക്ക് വിളിച്ചു. പിന്നെയെല്ലാം റോസി ആഗ്രഹിച്ചതുപോലെ തന്നെ നടന്നു. റോസിയുടെ ഭാഷയിൽ പറഞ്ഞാൽ "പ്രിയങ്കാ ഗാന്ധി ഹൂ ഹൂ എന്ന് പറഞ്ഞ് അടുത്തു വന്നു, എന്നെ കെട്ടിപ്പിടിച്ചു, ഉമ്മ വെച്ചു"
"
റോസിയുടെ ആഗ്രഹങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. വയനാട്ടിൽ നിന്നും ജയിച്ച് വരുന്ന രാഹുൽ ഗാന്ധിയെയും ഇതു പോലെ കൈ ചേർത്ത് പിടിക്കണമെന്ന് റോസി സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. 1987ല്‍ നിലമ്പൂരിലെത്തിയ രാജീവ് ഗാന്ധിക്ക് കൈകൊടുക്കാൻ പറ്റിയതിന്‍റെ ആവേശവും റോസിയുടെ മനസില്‍ ഇപ്പോഴുമുണ്ട്. എന്തൊരു സുന്ദരനായിരുന്നു രാജീവ് ഗാന്ധിയെന്ന് പറയുമ്പോൾ അന്നത്തെ ആവേശം അതേ അളവിൽ ചോരാതെ മുഖത്ത് നിറയുന്നു.
35കാരിയായ റോസി ഉള്‍പ്പെടെ ആയിരങ്ങളാണ് അന്ന് രാജീവ് ഗാന്ധിയെ കാത്തുനിന്നത്. രാജീവിനെപ്പോലെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും റോസി സ്നേഹിച്ചു. ബുധനാഴ്ച വണ്ടൂരിലെത്തിയ രാഹുലിനെ കാണാനും റോസി പോയിരുന്നു. 87ല്‍ രാജീവ് ഗാന്ധി എത്തിയ കോടതിപ്പടിയിലേക്ക് രാഹുല്‍ ഗാന്ധിക്ക് വോട്ടുചോദിച്ച് ഇന്ന് പ്രിയങ്കയെത്തിയപ്പോൾ ആ സ്നേഹം അതേ ആഹ്ളാദത്തോടെ പകർന്ന് കൊടുത്തു റോസി മാനുവൽ
