ശക്തമായ ത്രികോണമത്സരമാണ് കേരളത്തിൽ ടൈംസ് നൗ സർവേ പ്രവചിക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതം 11 ശതമാനമെങ്കിലും കൂടുമെന്നാണ് ടൈംസ് നൗ പ്രവചനം. 

ദില്ലി: കേരളത്തിൽ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ - വിഎംആർ പോൾ ട്രാക്കർ. ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയ്യാറാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനുവരിയിൽ ടൈംസ് നൗ തന്നെ പുറത്തു വിട്ട പോൾ സർവേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ പോൾ ട്രാക്കർ. മാർച്ചിൽ നടത്തിയ ഈ പോൾ ട്രാക്കറിൽ രാജ്യമെമ്പാടും 16,931 പേർ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു. 

ഈ ട്രാക്കർ അനുസരിച്ച് കേരളത്തിന്‍റെ ഫലം സംബന്ധിച്ച് ടൈംസ് നൗ പ്രവചനം ഇങ്ങനെയാണ്. യുഡിഎഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എൽഡിഎഫിന് 3 സീറ്റ് മാത്രമേ കിട്ടൂ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി ലോക്സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കും, ഒരു സീറ്റ് നേടും. 

എൽഡിഎഫിന്‍റെ വോട്ട് വിഹിതം വലിയ തോതിൽ ഇടിയുമെന്നാണ് പോൾ ട്രാക്കർ പ്രവചിക്കുന്നത്. ശബരിമല പ്രക്ഷോഭം ശക്തമായ എൽഡിഎഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. എൽഡിഎഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തൽ. 

മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം ഇങ്ങനെയാകും.

  • യുഡിഎഫ് - 45%
  • എൻഡിഎ - 21.7%
  • എൽഡിഎഫ് - 29.3%
  • മറ്റുള്ളവർ - 4.1%

2014-ൽ എന്തായിരുന്നു ഫലം?

2014-ൽ മൂന്ന് മുന്നണികളുടെയും വോട്ട് വിഹിതം ഇങ്ങനെയായിരുന്നു. ഈ കണക്കിൽ നിന്നാണ് മുകളിൽ കാണിച്ച രീതിയിലേക്ക് വോട്ട് വിഹിതം മാറുക എന്നാണ് പ്രവചനം.

  • യുഡിഎഫ് - 41.98%
  • എൽഡിഎഫ് - 40.12%
  • എൻഡിഎ - 10.57%
  • മറ്റുള്ളവർ - 7.33%